< Back
Kerala
ഇ.പി ജയരാജൻ തടഞ്ഞിട്ടും യൂത്ത് കോൺഗ്രസുകാർ ആക്രമിക്കാനായി പാഞ്ഞടുത്തു; തനിക്കെതിരെ നേരത്തെയും വധശ്രമമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala

'ഇ.പി ജയരാജൻ തടഞ്ഞിട്ടും യൂത്ത് കോൺഗ്രസുകാർ ആക്രമിക്കാനായി പാഞ്ഞടുത്തു'; തനിക്കെതിരെ നേരത്തെയും വധശ്രമമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Web Desk
|
19 July 2022 12:26 PM IST

ഒരാൾ 13,000 രൂപയോളം വരുന്ന വിമാന ടിക്കറ്റ് സ്‌പോൺസറെ വെച്ച് സംഘടിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും മറികടന്നാണ് ഇവർ വിമാനത്തിൽ കയറിപ്പറ്റിയത്. എയർഹോസ്റ്റസുമാർ തടയാൻ ശ്രമിച്ചെങ്കിലും അത് വകവെക്കാതെ ഇവർ മുന്നോട്ടു നീങ്ങുകയായിരുന്നു.

തിരുവനന്തപുരം: തന്നെ ആക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ കയറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച നടത്തിയാണ് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തീരുമാനിച്ചത്. മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരാവാഹിയുമായ വ്യക്തിയുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ 13,000 രൂപയോളം വരുന്ന വിമാന ടിക്കറ്റ് സ്‌പോൺസറെ വെച്ച് സംഘടിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും മറികടന്നാണ് ഇവർ വിമാനത്തിൽ കയറിപ്പറ്റിയത്. എയർഹോസ്റ്റസുമാർ തടയാൻ ശ്രമിച്ചെങ്കിലും അത് വകവെക്കാതെ ഇവർ മുന്നോട്ടു നീങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനും അവസരോചിതമായി ഉയർന്നാണ് അക്രമികളെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവരെ തടഞ്ഞതിന്റെ പേരിൽ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ നേരത്തെയും വധശ്രമമുണ്ടായിട്ടുണ്ട്. മമ്പറത്ത് വെച്ച് തനിക്കെതിരെ ഒരാൾ തോക്ക് ചൂണ്ടിയിരുന്നു. അത് കളിത്തോക്കാണെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. ചോലമ്പ്ര തെക്കിടാരിപ്പൊയിലിൽ തനിക്കെതിരെ ഒരാൾ വെടിയുതിർത്തിരുന്നു. തന്റെ നാട്ടിൽവെച്ച് ഒരിക്കൽ ആയുധങ്ങളുമായെത്തിയ അക്രമിസംഘത്തെ നാട്ടുകാർ തിരിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ് അക്രമം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിരവധി സംഭവങ്ങൾ കണ്ണൂരിൽ നേരിടേണ്ടിവന്ന ആളാണ് താനെന്നും അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നവർ ഇപ്പോഴും അത് തുടരുന്നുവെന്നതിന്റെ തെളിവാണ് വിമാനത്തിലുണ്ടായ സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts