< Back
Kerala
എല്ലാവർക്കും വീട്ടിനടുത്തുള്ള സ്‌കൂൾ ലഭിക്കണമെന്നില്ല; എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വി ശിവൻകുട്ടി
Kerala

'എല്ലാവർക്കും വീട്ടിനടുത്തുള്ള സ്‌കൂൾ ലഭിക്കണമെന്നില്ല'; എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വി ശിവൻകുട്ടി

abs
|
30 Jun 2022 1:53 PM IST

"മെറിറ്റ് പോയിന്റ് അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നടത്താൻ പറ്റൂ"

തിരുവനന്തപുരം: മലബാർ ജില്ലകളിൽ പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റു ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും വീടിനടുത്തുള്ള സ്‌കൂളിൽ തന്നെ പ്രവേശനം ലഭിക്കണമെന്നില്ലെന്നും സച്ചിൻ ദേവ് എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

'രണ്ട് പ്രധാന ഘട്ടമായാണ് കഴിഞ്ഞവർഷം ഹയർ സെക്കൻഡറി പ്രവേശനം നടന്നത്. ഇപ്രാവശ്യം മൂന്നു ഘട്ടങ്ങളിലായി പ്രവേശനം നടത്താൻ ഉദ്ദേശിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാവർക്കും ആഗ്രഹിക്കുന്ന, വീട്ടിനടുത്തുള്ള സ്‌കൂൾ ലഭിക്കണമെന്നില്ല. അതാണ് ഇവിടെ എനിക്കഡ്മിഷൻ കിട്ടിയില്ല എന്നെല്ലാം പറഞ്ഞുള്ള ചർച്ച നടക്കുന്നത്. മെറിറ്റ് പോയിന്റ് അടിസ്ഥാനത്തിൽ മാത്രമേ നമുക്ക് പ്രവേശനം നടത്താൻ പറ്റുകയുള്ളൂ.' - മന്ത്രി വ്യക്തമാക്കി.

അതിനിടെ, പ്ലസ് വൺ പ്രവേശനത്തിന് ഏഴ് ജില്ലകളിൽ 30 ശതമാനവും മൂന്ന് ജില്ലകളിൽ 20 ശതമാനവും ആനുപാതിക സീറ്റ് വർധനക്ക് ശിപാർശ. കാസർകോട്, കണ്ണൂർ, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലായിരിക്കും 30 ശതമാനം സീറ്റ് വർധന. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനക്കും ശിപാർശയുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടികളുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ചും സീറ്റ് ക്ഷാമം സംബന്ധിച്ച ആക്ഷേപം ഒഴിവാക്കാനുമാണ് ആദ്യഘട്ടത്തിൽ തന്നെ സീറ്റ് വർധന നടപ്പാക്കാൻ ധാരണയായത്.

നിലവിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലായി 3,61,307 സീറ്റുകളാണുള്ളത്. സീറ്റ് വർധനയിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയുമായി ഇതു നാലു ലക്ഷത്തിന് മുകളിലെത്തും. നിലവിൽ പ്ലസ് വൺ പ്രവേശനത്തിൽ മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്‌മെൻറുകളാണുള്ളത്. ഇതു മൂന്നായി ഉയർത്താനാണ് ആലോചന. ഇതുവഴി മെറിറ്റുള്ള കുട്ടികൾക്ക് മുഖ്യഘട്ടത്തിൽതന്നെ അലോട്ട്‌മെൻറ് ലഭിക്കുന്ന സാഹചര്യവും ഒരുങ്ങുമെന്നാണ് പ്രതീക്ഷ.

Similar Posts