
പിഎം ശ്രീ പദ്ധതി: മന്ത്രി തല ഉപസമിതി രൂപീകരിക്കാൻ തീരുമാനം
|സിപിഐ ബഹിഷ്കരണം നാളത്തെ മന്ത്രിസഭാ യോഗത്തിൽ മാത്രം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ മന്ത്രി തല ഉപസമിതി രൂപീകരിക്കാൻ തീരുമാനം. സമിതിയിൽ സിപിഐ മന്ത്രിമാരുമുണ്ടാകും. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും തുടർ നടപടികൾ. സിപിഐ ബഹിഷ്കരണം നാളത്തെ മന്ത്രിസഭാ യോഗത്തിൽ മാത്രമായിരിക്കും.
നവംബർ നാലിന് ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ തുടർ നടപടികൾ ചർച്ച ചെയ്യും. അതിന് മുൻപ് എൽഡിഎഫ് യോഗം ചേരാനും സാധ്യതയുണ്ട്. വരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പാർട്ടി സെക്രട്ടറി നിലപാട് പറയും. പിഎം ശ്രീയിലെ തർക്കം ഭരണത്തെ ബാധിക്കില്ല. ഇടത് നയമാണ് രണ്ട് പാർട്ടികളും ഉയർത്തി പിടിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിഎം ശ്രീ വിഷയത്തിലെ സിപിഐയുടെ നിലപാട് എൽഡിഎഫിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ധാരണ പത്രത്തിൽ നിന്ന് പിന്മാറാതെ ഒത്തുതീർപ്പിനില്ലെന്ന ശക്തമായ നിലപാടിലാണ് സിപിഐ നിൽക്കുന്നത്. അതേസമയം, കേന്ദ്രസർക്കാറുമായി ഒപ്പിട്ട ധാരണപത്രത്തിൽ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തിൽ സിപിഎമ്മിനും വ്യക്തതയില്ല. തെരഞ്ഞെടുപ്പടുത്തിരിക്കെ മുന്നണിയിലുണ്ടായ വിള്ളൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഘടകകക്ഷികൾ.
മുഖ്യമന്ത്രി നേരിട്ട് അനുനയിപ്പിക്കാൻ ഇറങ്ങിയിട്ടും സിപിഐ വഴങ്ങിയില്ല. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് കടന്നിരുന്നു. ധാരണ പത്രത്തിൽ നിന്ന് പിന്മാറാതെ മറ്റൊരു ഒത്തുതീർപ്പിനും ഇല്ലെന്നാണ് സിപിഐയുടെ നിലപാട്.