< Back
Kerala
പാര്‍ട്ടി അച്ചടക്കം പ്രധാനം, ഹരിത കമ്മിറ്റിക്കെതിരായ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും പിഎംഎ സലാം
Kerala

പാര്‍ട്ടി അച്ചടക്കം പ്രധാനം, ഹരിത കമ്മിറ്റിക്കെതിരായ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും പിഎംഎ സലാം

Web Desk
|
18 Aug 2021 11:58 AM IST

രാജിവെച്ചതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങൾ ആരെയും പുറത്താക്കിയിട്ടില്ല. എല്ലാവരെയും ചേർത്തുപിടിക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആഗ്രഹം. അതിന് അനുസരിച്ച് മുന്നോട്ടുപോകുമെന്നും പി.എം.എ സലാം

ഹരിത കമ്മിറ്റിക്കെതിരായ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുസ് ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ സലാം. പാർട്ടി അച്ചടക്കം വളരെ പ്രധാനപ്പെട്ടതാണ്. 'ഹരിത'യെക്കുറിച്ചുള്ള തീരുമാനം ഇന്നലെ പറഞ്ഞുകഴിഞ്ഞു. അതാണ് പാർട്ടിയുടെ അവസാന തീരുമാനം. ഇന്നത്തെ യോഗത്തിൽ അത്തരം കാര്യങ്ങളൊന്നും ചർച്ചയില്ലെന്നും പിഎംഎ സലാം പറഞ്ഞു.

രാജിവെച്ചതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങൾ ആരെയും പുറത്താക്കിയിട്ടില്ല. എല്ലാവരെയും ചേർത്തുപിടിക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആഗ്രഹം. അതിന് അനുസരിച്ച് മുന്നോട്ടുപോകുമെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു. അതേസമയം ശത്രുക്കൾക്ക് വടി എറിഞ്ഞുകൊടുക്കരുതെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. എം.എസ്.എഫിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കും. എം.എസ്.എഫ് നേതൃത്വം ഉപയോഗിച്ച ഭാഷയോട് പാർട്ടിക്ക് യോജിപ്പില്ല. പ്രശ്‌നം പരിഹരിക്കുന്നത് വരെയാണ് 'ഹരിത'യെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ഹരിതയുടെ പരാതിയിൽ വനിതാ കമ്മീഷന് അമിത താൽപര്യമാണെന്നും എം.കെ മുനീർ പറഞ്ഞു.

അതേസമയം ഹരിത കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തിനെതിരെ ഹരിത നേതാക്കൾ ഇന്ന് വാർത്താസമ്മേളനം നടത്താനിരിക്കുന്നുണ്ട്. സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹരിത സംസ്ഥാന ഭാരവാഹികള്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയും ലീഗ് തീരുമാനത്തിനെതിരെ രംഗത്ത് വന്നേക്കും.

Similar Posts