
പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് കസബ സ്റ്റേഷനിൽ ഹാജരായി
|ജയചന്ദ്രനായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് കസബ സ്റ്റേഷനിൽ ഹാജരായി. ഫെബ്രുവരി 28വരെ ഇയാളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ജയചന്ദ്രനായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കൂട്ടിക്കൽ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്നാണ് കസബ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പിന്നാലെ ഇയാള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം തീരുന്നതുവരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുത് എന്ന ഉത്തരവായിരുന്നു സുപ്രിംകോടതി പുറപ്പെടുവിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
നാലു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്.