< Back
Kerala
ED clean chit, to BJP  Kodakara hawala case,കൊടകര കുഴല്‍പണകേസ്,ബിജെപി കൊടകര
Kerala

'പൊലീസ് തെളിവ് നല്‍കിയില്ല'; കൊടകര കുഴൽപ്പണക്കേസിൽ ഉരുണ്ട് കളിച്ച് ഇ.ഡി

Web Desk
|
26 March 2025 10:28 AM IST

കുഴൽപ്പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പെന്നും വിശദീകരണം

തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ ഉരുണ്ട് കളിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്.

കുഴൽപ്പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ഇ.ഡി. കേസിൽ ബിജെപി നേതാക്കൾക്കെതിരായ തെളിവുകൾ പൊലീസ് നൽകിയിട്ടില്ലെന്നുമാണ് ഇഡിയുടെ വാദം.

ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ കഴിഞ്ഞദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപിക്ക് ക്ലീൻചിറ്റ് നൽകുന്ന കുറ്റപത്രം കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി സമർപ്പിച്ചത്. പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തിലെ വാദം.‌

പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്നും ഒരു വ്യവസായ ആവശ്യത്തിനായി കർണാടകയിൽനിന്ന് കൊണ്ടുവന്ന പണമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് കണ്ടെത്തലുകളും അന്വേഷണ റിപ്പോർട്ടും പൂർണമായും തള്ളുന്ന കുറ്റപത്രത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നും പറയുന്നു.

2021 ഏപ്രിൽ മൂന്നിന് പുലർച്ചെയാണ്, കർണാടകയിൽ നിന്നും കേരളത്തിലേക്കെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. ഈ കേസിൽ സ്ത്രീകളടക്കം 22 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.

അതിനു ശേഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപിക്ക് വേണ്ടിയാണ് ഈ പണമെത്തിയതെന്ന ആരോപണം ഉയർന്നത്. പിന്നാലെ, ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇഡി പ്രാഥമികാന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു.


Similar Posts