< Back
Kerala
തെളിവുകളൊന്നും ഫൊറൻസിക് പരിശോധനക്ക് അയച്ചില്ല; നയനയുടെ മരണത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകൾ
Kerala

'തെളിവുകളൊന്നും ഫൊറൻസിക് പരിശോധനക്ക് അയച്ചില്ല'; നയനയുടെ മരണത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകൾ

Web Desk
|
6 Jan 2023 11:01 AM IST

അടിവയറ്റിലെ പരുക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് പൊലീസ് വിലയിരുത്തൽ

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണത്തിൽ ആദ്യഘട്ട അന്വേഷണത്തിലെ ഗുരുതര വീഴ്ചകളെന്ന് അന്വേഷണറിപ്പോർട്ട്. നയനയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറൻസിക് പരിശോധനക്ക് അയച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങൾ ശേഖരിച്ചില്ല. മുറി അകത്ത് നിന്ന് പൂട്ടിയെന്ന കണ്ടെത്തലും തെറ്റാണെന്നും റിപ്പോർട്ടിലുണ്ട്. നയനയുടെ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ അന്വേഷിച്ചില്ല.രോഗം മൂലമുള്ള മരണമെന്ന നിഗമനത്തിലേക്കെത്തിയത് വിദഗ്‌ധോപദേശം സ്വീകരിക്കാതെയാണ് തുടങ്ങി വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് അന്വേഷണ റിപ്പോർട്ട്.

അടിവയറ്റിലെ പരുക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് പൊലീസ് വിലയിരുത്തൽ.കൊലപാതക സാധ്യത സംശയിക്കുന്നത് ഈ മുറിവുകളെ അടിസ്ഥാനമാക്കിയാണ്. നയനയുടെ മരണത്തിൽ അന്വേഷണത്തിന് മേൽനോട്ടം നൽകിയിരുന്നത് മുൻ കന്റോൺമെന്റ് എ.സി.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു.

അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നയന സൂര്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എം. ആർ അജിത് കുമാറാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.

ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞ ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലെനിൻ രാജേന്ദ്രന്റെ മരണത്തിന്റെ ആഘാതത്തിൽ നയന വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Similar Posts