< Back
Kerala
ലക്ഷദ്വീപിൽ നിന്ന് രോഗികളെ വ്യോമമാർഗം കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കാൻ നിര്‍ദ്ദേശം
Kerala

ലക്ഷദ്വീപിൽ നിന്ന് രോഗികളെ വ്യോമമാർഗം കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കാൻ നിര്‍ദ്ദേശം

Web Desk
|
1 Jun 2021 12:04 PM IST

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് കോടതി നിർദേശം നൽകിയത്

ലക്ഷദ്വീപിലെ രോഗികളെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപ് ഭരണകൂടത്തിനാണ് കോടതി നിർദേശം നല്‍കിയത്. കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ അമിനി മജിസ്ടേറ്റിനോട് ഹൈകോടതി നിര്‍ദ്ദേശിച്ചു. ദ്വീപില്‍ വികസന കാര്യങ്ങള്‍ ബോധവത്ക്കിരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഭരണകൂടം ഉത്തരവിറക്കി.

ലക്ഷദ്വീപിലെ രോഗികളെ അടിയന്തര ചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍ ആവശ്യപ്പെട്ടാലും നാലു പേരടങ്ങുന്ന കമ്മറ്റി അംഗീകരിച്ചാല്‍ മാത്രമേ രോഗിയെ മാറ്റാന്‍ സാധിക്കു. അതിനാല്‍ രോഗികളെ എത്തിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സാലിഹാണ് കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ലക്ഷദ്വീപിൽ നിന്ന് ചികിൽസയ്ക്കായി രോഗികളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾക്ക് മാർഗരേഖ തയാറാക്കാൻ അഡ്മിനിസ്ട്രേഷനോട് ഹൈക്കോടതി നിർദേശിച്ചത്.

മറ്റു ദ്വീപുകളിൽ നിന്ന് കവരത്തിയിലേക്ക് രോഗികളെ ഹെലികോപ്ടർ മാർഗം കൊണ്ടുവരുന്നതിനുള്ള മാർഗരേഖയും തയാറാക്കണം. പത്തു ദിവസത്തിനുള്ളിൽ മാർഗരേഖ തയാറാക്കി കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം. ഇതിനിടെ കില്‍ത്താന്‍ ദ്വീപില്‍ നിന്നും അറസ്റ്റിലായവരെ ഇന്ന് തന്നെ വിട്ടയക്കാന്‍ ഹൈക്കോടതി അമി നി സി.ജെ.എമ്മിന് നിര്‍ദ്ദേശം നല്‍കി. ജാമ്യവ്യവസ്ഥകള്‍ പാലിച്ചാല്‍ വിട്ടയക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചവരെയാണ് അറസ്റ്റി ചെയ്തിരുന്നത്. ലക്ഷദ്വീപിലെ വികസന കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥര്‍ ഓരോ ദ്വീപിലും നിയമിച്ച് കലക്ടര്‍ ഉത്തരവിറിക്കി. ഐ. എ എസ് , ഐ. പി എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ദ്വീപിന്‍റെ വികസനവും കോവിഡ് സാഹചര്യ നിരീക്ഷണവുമെന്നാണ് ഔദ്യോഗിക വിശദീകരണം.



Similar Posts