< Back
Kerala
പരസ്യവിമർശനം; എ. പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എം.വി ഗോവിന്ദൻ
Kerala

പരസ്യവിമർശനം; എ. പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എം.വി ഗോവിന്ദൻ

Web Desk
|
14 March 2025 4:57 PM IST

കെ.രാധാകൃഷ്ണൻ എംപിക്കെതിരായ ഇഡി നീക്കത്തെ നേരിടുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച എ. പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം പരസ്യമായി പുറത്തുപറഞ്ഞത് സംഘടനാപരമായി തെറ്റാണെന്നും മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

'പത്മകുമാറിന്റെ വിഷയങ്ങൾ ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. വിഷയം പരിശോധിക്കും. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം പരസ്യമായി പുറത്തുപറഞ്ഞത് സംഘടനാപരമായി തെറ്റാണ്. അവർക്കെതിരെ നടപടി ഉണ്ടാകും. അത് ആര് എന്നത് പ്രശ്നമല്ല. പഴയ നേതാക്കളും പുതിയവരും ചേർന്ന കൂട്ടായ നേതൃത്വം ആണ് ഉദ്ദേശിക്കുന്നത്. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്'- എം.വി ഗോവിന്ദൻ വിശദമാക്കി.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ.രാധാകൃഷ്ണൻ എംപിക്കെതിരായ ഇഡി നീക്കത്തെ നേരിടുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. നിയമവിരുദ്ധമായ രീതിയിലാണ് ഇഡി കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ ഉണ്ടായ പോരായ്മകൾ തിരുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ആദ്യം മുതലേ രാഷ്ട്രീയമായിട്ടാണ് ഇഡി കരുവന്നൂർ കൈകാര്യം ചെയ്തതതെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

തുഷാർ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഗാന്ധിയെ കൊന്നവരുടെ മാനസികാവസ്ഥ കേരളത്തിൽ ചിലരിൽ നിലനിൽക്കുന്നത് ഗൗരവത്തോടെ കാണണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസിന്റെ വർഗീയ അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts