< Back
Kerala
covid, health
Kerala

പൊതുപരിപാടികൾ അനുവദിക്കില്ല; വിവാഹത്തിന് 20 പേർ മാത്രം

Web Desk
|
15 Jun 2021 6:24 PM IST

റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരിക്കില്ല.

തിരുവനന്തപുരം: ലോക്ക്ഡൗൺ ലഘൂകരിക്കുമെങ്കിലും സംസ്ഥാനത്ത് പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരിക്കില്ല. ഹോം ഡെലിവറിയും പാഴ്‌സലും തുടരാം. ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ പാടില്ല. മാളുകളും പ്രവർത്തിക്കാൻ പറ്റില്ല. കുറച്ചു ദിവസം കൂടി ആളുകൾ സഹകരിക്കണം- മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

എല്ലാ പൊതുപരീക്ഷകളും അനുവദിക്കും. കുടുംബത്തിൽ ആദ്യം പോസിറ്റീവാകുന്ന വ്യക്തി സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വീട്ടിൽ ക്വാറന്റൈൻ ഇരിക്കാവൂ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ കടകളും തുറക്കാം. എട്ടു മുതൽ 20 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. അമ്പത് ശതമാനം ജീവനക്കാരെ മാത്രമേ കടകളിൽ അനുവദിക്കൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള സ്ഥലത്ത് അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം. മുപ്പത് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ആയിരിക്കും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 166 പേർ മരണത്തിന് കീഴടങ്ങി. 112361 പേരാണ് ആകെ ചികിത്സയിലുള്ളത്. കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസർഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,13,93,618 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി.

Related Tags :
Similar Posts