
അമ്മ മാത്രമേയുള്ളുവെന്ന് പൾസര്‍ സുനി, കോടതിയിൽ വിങ്ങിപ്പൊട്ടി മാര്‍ട്ടിൻ
|കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്‍റെ വാദം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധിയിൽ വാദം തുടങ്ങി. പ്രതികളെ ഓരോരുത്തരായി കോടതി ഡയസിലേക്ക് വിളിച്ചു. വീട്ടിൽ അമ്മ മാത്രമേ ഉള്ളുവെന്നാണ് ഒന്നാം പ്രതി പൾസര്‍ സുനി കോടതിയോട് പറഞ്ഞത്. അമ്മയെ സംരക്ഷിക്കുന്നത് താനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് സുനി പറഞ്ഞു.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ അഞ്ചര വര്‍ഷം ജയിലിൽ കഴിഞ്ഞുവെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി പറഞ്ഞു. '' എൻ്റെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല. വാർധക്യ സഹജമായ അസുഖങ്ങൾ ഉള്ള മാതാപിതാക്കൾ ആണ് വീട്ടിലുള്ളത്. താൻ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് വീട്ടിലെ നിത്യ ചെലവുകൾ കഴിയുന്നത്. നിരപരാധിത്വം മനസ്സിലാക്കി എന്നെ ജയില് മോചിതൻ ആക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു'' എന്ന് മാര്‍ട്ടിൻ കോടതിയിൽ വിങ്ങിപ്പൊട്ടി.
കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്‍റെ വാദം. ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് ഉള്ളത്, 9 വയസുള്ള മകളും രണ്ട് വയസുള്ള മകനും ഉണ്ട്.അവർക്ക് ഏക ആശ്രയം താൻ മാത്രമാണെന്നും തന്നോടും കുടുംബത്തോടും അലിവ് തോന്നണമെന്നും മണികണ്ഠൻ പറഞ്ഞു.
തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശ്ശേരിയാണെന്നും കണ്ണൂര്‍ ജയിലിലേക്ക് അയക്കണമെന്നുമായിരുന്നു നാലാം പ്രതി വി.പി. വിജീഷ് ആവശ്യപ്പെട്ടത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്നെയാണ് അഞ്ചാം പ്രതി വടിവാൾ സലീം എന്ന എച്ച്. സലീം പറഞ്ഞത്. ഭാര്യയും ഒരു വയസുമുള്ള പെൺകുട്ടിയുമുണ്ട്. ഇവര്‍ക്ക് ആശ്രയം താൻ മാത്രമാണെന്നും സലീം പറയുന്നു. ആറാം പ്രതി പ്രദീപ് കോടതിയിൽ പൊട്ടിക്കരഞ്ഞു.
പ്രതികൾക്ക് പരമാവധി ഉയർന്ന ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. യഥാർഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതി എന്ന് കോടതി പറഞ്ഞു. ബാക്കിയുള്ളവർ സഹായികൾ അല്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ കുറ്റങ്ങളും വ്യത്യസ്ത കുറ്റങ്ങൾ ആണെന്നും ഓരോ പ്രതികൾക്കും കുറഞ്ഞ ശിക്ഷ നൽകാനും കൂടുതൽ നൽകാനും കൃത്യമായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.