< Back
Kerala
കേരളത്തിലെ റോഡുകളിലൂടെ യാത്ര ദുഷ്‌കരം: വിമർശിച്ച് രാഹുൽ ഗാന്ധി
Kerala

'കേരളത്തിലെ റോഡുകളിലൂടെ യാത്ര ദുഷ്‌കരം': വിമർശിച്ച് രാഹുൽ ഗാന്ധി

Web Desk
|
18 Sept 2022 9:16 PM IST

ഇത്രയധികം ആംബുലൻസ് പോകുന്ന റോഡുകൾ മുമ്പ് കണ്ടിട്ടില്ലെന്നും രാഹുൽ

ആലപ്പുഴ: കേരളത്തിലെ റോഡുകളുടെ തകർച്ച ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി. കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം കുറവാണെന്നും റോഡുകളിലൂടെ സഞ്ചരിക്കുക ദുഷ്‌കരമാണെന്നും ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ വിമർശിച്ചു.

"സിപിഎമ്മിനെ വിമർശിക്കാൻ വേണ്ടി മാത്രം പറയുന്നതല്ല. യുഡിഎഫിന്റെ കാലത്തും റോഡുകൾ നിർമിച്ചിട്ടുണ്ട്‌. പക്ഷേ ഇപ്പോൾ റോഡുകളുടെ ഗുണനിലവാരം കുറവാണ്. യാത്രക്കാർ അപകടത്തിൽപ്പെടുന്നു. അവർക്ക് ശുശ്രൂഷ ചെയ്യാൻ പോലും സൗകര്യം കുറവ്. ഇതോടെ കൂടുതൽ ആളുകൾക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. തന്നെയല്ല, ഇത്രമാത്രം ആംബുലൻസ് പോകുന്ന റോഡുകൾ മുമ്പ് കണ്ടിട്ടില്ല". രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ യാത്ര തുടരുകയാണ്. രണ്ടാം ദിവസത്തെ ആദ്യഘട്ടം ഹരിപ്പാട് തുടങ്ങി ഒറ്റപ്പനയിൽ അവസാനിച്ചു. ജില്ലയുടെ വിവിധ മേഖലകളിലുള്ള കർഷകരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി.

തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമരകേന്ദ്രവും രാഹുൽ സന്ദർശിച്ചു. പൊഴി മുറിക്കുന്നതിന്റെ മറവിൽ സർക്കാർ കരിമണൽ ഖനനം ചെയ്ത് കടത്തുകയാണെന്ന് സമരക്കാർ രാഹുൽ ഗാന്ധിയെ അറിയിച്ചു. നാളെ മത്സ്യ തൊഴിലാളികളുമായാണ് കൂടിക്കാഴ്ച. ചൊവ്വാഴ്ചയാണ് ആലപ്പുഴയിലെ യാത്ര അവസാനിക്കുന്നത്.

Similar Posts