< Back
Kerala
വെഞ്ഞാറമൂട് ഒറ്റപ്പെട്ട സംഭവമല്ല, ഡ്രാക്കുളകളുടെ നീണ്ട നിര ഇനിയുമുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala

വെഞ്ഞാറമൂട് ഒറ്റപ്പെട്ട സംഭവമല്ല, ഡ്രാക്കുളകളുടെ നീണ്ട നിര ഇനിയുമുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

Web Desk
|
13 Jan 2023 8:22 PM IST

''കോൺഗ്രസ്സിന്റെ മേൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം അടിച്ചേല്പ്പിക്കാന്‍ ശ്രമിച്ചവരൊക്കെ വാ തുറക്കണം''

തിരുവനന്തപുരം: കൊലപാതക ശേഷം പോലീസ് ഒത്താശയോടെ സിപിഎം പലരിലും ഉത്തരവാദിത്വം ചാർത്തിയ കേസുകൾ ഇനിയുമുണ്ടെന്നും വെഞ്ഞാറമൂട് ഒരു ഒറ്റപ്പെട്ട സംഭവം ആകാന്‍ വഴിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികളായ ഏഴുപേരെ പ്രതികളാക്കി കോടതി സമൻസ് അയച്ച പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം.

സി.പി.എം പലരിലും ഉത്തരവാദിത്വം ചാർത്തിയ കേസുകൾ ഇനിയുമുണ്ട്. അവയൊക്കെ പുനരന്വേഷിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെ രക്തമൂറ്റി കുടിച്ച ഡ്രാക്കുളകളുടെ നീണ്ട നിര കാണാമെന്ന് രാഹുല്‍ പ്രതികരിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

എന്തിനു കൊന്നു സി.പി.എമ്മെ? എന്തിനു കൊല്ലിച്ചു സി.പി.എമ്മെ? വെഞ്ഞാറമൂട്ടിൽ ഹക്കും , മിഥിലാജും കൊല്ലപ്പെട്ടപ്പോൾ കരച്ചിൽ നാടകം കളിച്ചവരും , കോൺഗ്രസ്സിന്റെ മേൽ ആ കൊലപാതകത്തിന്റെ ഉത്തരവാദിത്വം അടിച്ചേല്പ്പിക്കുവാൻ ശ്രമിച്ചവരുമൊക്കെ വാ തുറക്കണം.

വെഞ്ഞാറമൂട് ഒരു ഒറ്റപ്പെട്ട സംഭവം ആകുവാൻ വഴിയില്ല, കൊലപാതക ശേഷം പോലീസ് ഒത്താശയോടെ സി.പി.എം പലരിലും ഉത്തരവാദിത്വം ചാർത്തിയ കേസുകൾ ഇനിയുമുണ്ട്. അവയൊക്കെ പുനരന്വേഷിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെ രക്തമൂറ്റി കുടിച്ച രക്ത താരക പതാകയേന്തിയ ഡ്രാക്കുളകളുടെ നീണ്ട നിര കാണം.

രക്ത സാക്ഷികൾ സിന്ദാബാദ്, രക്ത സാക്ഷികളെ സൃഷ്ടിച്ചവരും സിന്ദാബാദ്

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ സാക്ഷികളായ ഏഴുപേരെ പ്രതികളാക്കി കോടതി നേരത്തേ സമൻസ് അയച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയുടെ മാതാവ് നൽകിയ പരാതിയിലാണ് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കൊല്ലപ്പെട്ടവരാണ് ആദ്യം ആക്രമണം നടത്തിയതെന്നാണ് പരാതി. കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലാണ് സാക്ഷികളെ പ്രതിയാക്കി കോടതി സമൻസയച്ചത്.

കൊലക്കേസിലെ ഒന്നാംപ്രതി നജീബിന്റെ മാതാവ് റംലാബീവി കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി. ഡി.വൈ.എ.ഫ്.ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് 2020 ആഗസ്റ്റ് 30ന് കൊല്ലപ്പെട്ടത്.

എന്നാൽ തന്റെ മകൻ നജീബിനെ കൊലപ്പെടുത്താൻ കാത്തുനിന്ന സംഘം പല തവണ വെട്ടിയെന്നും പ്രതിരോധിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നെന്നുമാണ് റംലാബീവിയുടെ പരാതി. പുറത്ത് വന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും പരാതിയിൽ പറയുന്നു.

പരാതിയിൽ വിശദീകരണം തേടിയ കോടതിയോട് കേസ് ചാർജ് ചെയ്യേണ്ടതില്ലെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്. എന്നാൽ റിപ്പോർട്ട് തള്ളിയ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് ഫയലിൽ സ്വീകരിക്കുകയായിരുന്നു. കൊലക്കേസിൽ പ്രതികളായ ആറുപേർ നിലവിൽ വിചാരണ തടവിലാണ്.

Similar Posts