< Back
Kerala
പൊലീസ് ക്വാർട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ: റജ്‌ലയെ കൂടുതൽ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചിരുന്നു; വട്ടപ്പലിശക്കെന്ന് പൊലീസ്
Kerala

പൊലീസ് ക്വാർട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ: റജ്‌ലയെ കൂടുതൽ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചിരുന്നു; വട്ടപ്പലിശക്കെന്ന് പൊലീസ്

Web Desk
|
21 May 2022 10:04 AM IST

റെനീസ് വട്ടിപ്പലിശക്ക് പണം നൽകിയിരുന്നുവെന്ന് പൊലീസിന്റെ കണ്ടെത്തൽ

ആലപ്പുഴ: ആലപ്പുഴയിലെ പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസിലെ പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നൽകിയിരുന്നുവെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിൻറെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തു. റെനീസ് കൂടുതൽ സ്ത്രീധനം ചോദിച്ച് നജ്‌ലയെ പീഡിപ്പിച്ചത് വട്ടിപ്പലിശക്ക് കൂടുതൽ പണം കണ്ടെത്താനെന്നും പൊലീസ് പറഞ്ഞു.

വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും. ഒരു ലക്ഷത്തിനടുത്ത് പണമാണ് റെനീസിന്റെ പക്കൽ നിന്നും കണ്ടെത്തിയത്. സ്ത്രീ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു.

ആലപ്പുഴയിലെ എ.ആർ ക്യാമ്പ് ക്വാർട്ടേഴ്‌സിൽ റെനീസിൻറെ ഭാര്യ നജ്‌ലയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ ടിപ്പു സുൽത്താനെ ശ്വാസം മുട്ടിച്ചും ഒന്നര വയസുകാരിയായ മകൾ മലാലയെ ബക്കറ്റിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്‌ല തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പീഡനം മൂലം നജ്‌ല ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

നജ്‌ലയുടെ സഹോദരി നഫ്‌ലയാണ് പരാതിയുമായി രംഗത്തെത്തിയത്. നജ്‌ലയെ റെനീസ് ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് നഫ്‌ല ആരോപിച്ചു. നജ്‌ലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള റെനീസിന്റെ ബന്ധം ചോദ്യംചെയ്തപ്പോഴായിരുന്നു മർദനമെന്നും സഹോദരി പറഞ്ഞു. മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Related Tags :
Similar Posts