< Back
India
15 സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്  ഇന്ന്; എം.എൽ.എമാർ റിസോർട്ടിൽ നിന്ന് പുറത്തിറങ്ങും
India

15 സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; എം.എൽ.എമാർ റിസോർട്ടിൽ നിന്ന് പുറത്തിറങ്ങും

Web Desk
|
10 Jun 2022 6:36 AM IST

നാല് സംസ്ഥാങ്ങളിൽ മത്സരം കടുപ്പം

ഡൽഹി: രാജ്യസഭയിലേക്ക് ഇന്ന് വോട്ടെടുപ്പ്. കർണാടക, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. കുതിരക്കച്ചവടം നടക്കില്ലെന്നു ഉറപ്പാക്കാൻ റിസോർട്ടിലേക്കു പാർട്ടികൾ മാറ്റിയ എം.എൽ.എമാർ ഇന്ന് വോട്ട് ചെയ്യാനെത്തും.

കർണാടകത്തിൽ 121 സീറ്റുകളുള്ള ബി.ജെ.പിക്ക് രണ്ട് സ്ഥാനാർത്ഥികളെ ഉറപ്പായും വിജയിപ്പിക്കാമെന്നിരിക്കെ മൂന്നു സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. 70 സീറ്റുകളുള്ള കോൺഗ്രസിന് ഒരു സ്ഥാനാർഥിയെ ജയിപ്പിക്കാമെന്നിരിക്കെ രണ്ട് പേരെ മത്സരിക്കുന്നു. ജയം ഉറപ്പില്ലെങ്കിലും ജെ.ഡി.എസിനും ഒരു സ്ഥാനാർഥിയുണ്ട്.

മഹാരാഷ്ട്രയിലെ ഭരണ മുന്നണിയായ ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികൾക്ക് ഓരോ സീറ്റിലും വിജയമുറപ്പാണ്. എന്നാൽ ശിവസേന രണ്ടാമനെ കൂടി കളത്തിലിറക്കി. ബി.ജെ.പിയുടെ ഒരു സ്ഥാനാർഥിയെ തോൽപ്പിക്കുകയാണ് ശിവസേന ലക്ഷ്യമിടുന്നത്.

രാജസ്ഥാനിൽ ജയിക്കാവുന്ന 2 സീറ്റിനു പുറമെ, ചെറുകക്ഷികളുടെ പിന്തുണ കൂടി പ്രതീക്ഷിച്ചാണ് പ്രമോദ് തിവാരിയെ കോൺഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. സ്വതന്ത്രനായി മുന്നോട്ടിറങ്ങിയ സി ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയ്ക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ക്യാമ്പ് അങ്കലാപ്പിലായി. ഹരിയാനയിൽ 2 സീറ്റിലേക്കുള്ള മത്സരത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സ്ഥാനാർഥികളെ വിജയിപ്പിക്കാം. സ്വതന്ത്ര സ്ഥാനാർഥിയായ ന്യൂസ് എക്‌സ് ഉടമ കാർത്തികേയ ശർമ്മയെ രണ്ടാമത്തെ സ്ഥാനാർഥിയായി ബി.ജെ.പി മുന്നോട്ട് വെയ്ക്കുന്നു. കോൺഗ്രസിന്റെയും ശിവസേനയുടേയും മാതൃകയിൽ ഹരിയാനയിൽ എം.എൽ.എമാരെ ബിജെപി റിസോർട്ടിലേക്കു മാറ്റിയിരുന്നു.

Related Tags :
Similar Posts