Kerala
Ramesh Chennithala
Kerala

'കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള UDF സർക്കാരിന്‍റെ കരാർ LDF റദ്ദാക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി രമേശ് ചെന്നിത്തല

Web Desk
|
7 Dec 2024 1:33 PM IST

'2040 വരെ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്ന അവസരം അട്ടിമറിച്ചതിനു പിന്നില്‍ സിപിഎം'

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള യുഡിഎഫ് സർക്കാരിന്റെ കാലത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയത് അദാനിക്ക് വേണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി നിരക്ക് വർധന അഴിമതിയും പകൽക്കൊള്ളയുമാണെന്നും ചെന്നിത്തലവ് പറഞ്ഞു. അതേസമയം, ആരോപണം സിപിഎം നിഷേധിച്ചു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയുടെ ദീർഘകാല കരാർ റദ്ദാക്കിയത് അദാനിക്ക് വേണ്ടിയാണെന്ന ഗുരുതര ആരോപണമാണ് മുൻ പ്രതിപക്ഷ നേതാവ് ഉയർത്തിയത്. അദാനി പവറിൽനിന്ന് കേരളം വാങ്ങുന്ന വൈദ്യുതിയുടെ വില ചൂണ്ടിക്കാട്ടിയായിരുന്നു ആക്ഷേപം.

യുഡിഎഫ് കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കി. ആരും ചെയ്യാത്ത പാതകമാണ് ഈ സർക്കാർ ചെയ്തത്. 25 വർഷത്തെ നാല് കരാറുകളാണ് സർക്കാർ റദ്ദാക്കിയത്. അദാനിയെ കേരളത്തിന്റെ പവർ പർച്ചേസ് ചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണിതിനു പിന്നില്‍. 2040 വരെ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്ന അവസരം അട്ടിമറിച്ചു. പിന്നിൽ സിപിഎം ആണ്. കരാറുകൾ റദ്ദാക്കിയതോടെ ജനങ്ങളുടെ മേൽ അധികഭാരം വന്നു. അദാനിക്ക് എൻട്രി കൊടുക്കാനാണ് സർക്കാർ ബോധപൂർവം ഇത് ചെയ്തത്. കുറഞ്ഞ വിലയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി രണ്ടിരട്ടി വിലയ്ക്ക് വാങ്ങുകയാണ് സർക്കാർ. അദാനിയെപ്പോലുള്ള ഭീമന്മാർക്ക് വേണ്ടിയാണിത്. റെഗുലേറ്ററി കമ്മിഷനും സർക്കാരും ഒത്തുകളിച്ചെന്നും ഇതിന്റെ ഫലമാണ് 7,500 കോടി രൂപ അടിച്ചേൽപ്പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വൈദ്യുതി ബോർഡിനെ കടക്കെണിയിലാക്കി സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടെന്ന സംശയവും ചെന്നിത്തല സൂചിപ്പിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ മന്ത്രിയായിരുന്നപ്പോൾ എംഎം മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വിൽസൺ അടക്കം അംഗങ്ങളായതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Summary: Ramesh Chennithala alleges the LDF government canceled the UDF government's contract to purchase electricity at a low price for Adani.

Similar Posts