< Back
Kerala
ശബരിമല ഡ്യൂട്ടിക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള കെ.എസ്.ആർ.ടി.സി നീക്കത്തിനെതിരെ റാങ്ക് ഹോൾഡേഴ്സ് രംഗത്ത്
Kerala

ശബരിമല ഡ്യൂട്ടിക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള കെ.എസ്.ആർ.ടി.സി നീക്കത്തിനെതിരെ റാങ്ക് ഹോൾഡേഴ്സ് രംഗത്ത്

Web Desk
|
18 Nov 2022 6:44 AM IST

റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ ലിസ്റ്റിന് പുറത്തുള്ളവർക്ക് നിയമനം നൽകാനുള്ള നീക്കം കോടതി വിധിയുടെ ലംഘനമാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം

ഇടുക്കി: ശബരിമല ഡ്യൂട്ടിക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കത്തിനെതിരെ റാങ്ക് ഹോൾഡേഴ്സ് രംഗത്ത്.റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ ലിസ്റ്റിന് പുറത്തുള്ളവർക്ക് നിയമനം നൽകാനുള്ള നീക്കം കോടതി വിധിയുടെ ലംഘനമാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.

ബദലെന്ന പേരിൽ ശബരിമല ഡ്യൂട്ടിക്കാണ് കെ.എസ്.ആർ.ടി.സി താൽക്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം 2012 ലെയും13 ലെയും റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർക്കായാണ് കെ.എസ്.ആർ.ടി.സി അപേക്ഷ ക്ഷണിച്ചത്. എന്നാൽ തൊടുപുഴയിൽ നടന്ന ടെസ്റ്റിൽ പങ്കെടുക്കാൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കൊപ്പം താൽക്കാലിക ജീവനക്കാരായി ജോലി ചെയ്തവരും പുതിയ ഉദ്യോഗാർഥികളുമെത്തിയത് പ്രതിഷേധത്തിനിടയാക്കി. അനധികൃത നിയമനം നടത്താനുള്ള നീക്കമെന്നാണ് റാങ്ക് ഹോൾഡേഴ്സിന്‍റെ ആരോപണം.

2012 ൽ 2455 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത കെ.എസ്.ആർ.ടി.സി 2016 ന് ശേഷം ഒരൊഴിവും റിപ്പോർട്ട് ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ശബരിമല ഡ്യൂട്ടിക്ക് 1500 ഓളം പേർ അധികമായി വേണ്ടിവരുമെന്നാണ് വിവരം.റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞാൽ നിയയമ നടപടികൾ സ്വീകരിക്കാനാണ് റാങ്ക് ഹോൾഡേഴ്സിന്‍റെ തീരുമാനം. ഡയറക്ടറേറ്റ് നിർദേശം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് ഇടുക്കി ഡി.റ്റി.ഒയും അറിയിച്ചു.

Similar Posts