< Back
Kerala
ബലാത്സംഗക്കേസ് പ്രതി പി.ആർ സുനു അവധിയിൽ പ്രവേശിച്ചു
Kerala

ബലാത്സംഗക്കേസ് പ്രതി പി.ആർ സുനു അവധിയിൽ പ്രവേശിച്ചു

Web Desk
|
20 Nov 2022 6:31 PM IST

രാവിലെ സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്ത സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദേശം നൽകിയിരുന്നു.

കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ സുനു അവധിയിൽ പ്രവേശിച്ചു. പത്ത് ദിവസത്തേക്കാണ് അവധി എടുത്തിരിക്കുന്നത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്ത സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദേശം നൽകിയിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് കാണിച്ചുള്ള റിപ്പോർട്ട് നിലനിൽക്കെയാണ് ഇന്ന് വീണ്ടും ചുമതലയേറ്റെടുത്തത്. ഇത് വിവാദമായതോടെയാണ് സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്.

ഒരാഴ്ച മുൻപാണ് സിഐ സുനുവിനെ തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തി നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയായിരുന്നു. സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതി. എന്നാൽ നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും സുനുവിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്നാണ് സുനു ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്തത്.

സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകൾ നിലവിലുണ്ട്. 9 തവണ വകുപ്പുതല നടപടിയ്ക്കും വിധേയനായി. പത്ത് പേരെയാണ് തൃക്കാക്കര സ്വദേശിനിയുടെ പരാതിയിൽ പ്രതിചേർത്തത്. ഇതിൽ മൂന്നാം പ്രതിയാണ് പി ആർ സുനു

അതേസമയം, ഡ്യൂട്ടിക്കെത്തിയതിനെ ന്യായീകരിച്ച് പി.ആർ സുനുരംഗത്തെത്തിയിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ പി.ആർ സുനു മീഡിയവണിനോട് പറഞ്ഞു. പരാതിക്കാരിയെ അറിയില്ല. പ്രാഥമികമായ അന്വേഷണം പോലും നടത്താതെയാണ് തന്നെ കസ്റ്റഡിയിലെടുത്തത്.മേലുദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts