
Photo/Special Arrangement
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; ഇ.എൻ സുരേഷ് ബാബുവിനെതിരെ നിയമോപദേശത്തിന് പൊലീസ്
|മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന് പൊലീസ്
പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതിയിൽ പൊലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ്പി നോർത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് ഇ.എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാർക്ക് പരാതി കൊടുക്കുകയോ നിയമപരമായി മുന്നോട്ടുപോകുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്നത് ആരായിരിക്കുമെന്ന് എല്ലാവർക്കും മനസിലാകുമെന്നും ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് ഷാഫി പറമ്പിൽ വീണ് കാണാൻ ആഗ്രഹിക്കുന്നവരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മുദ്രാവാക്യം കേട്ട് ചൂളിപ്പോകില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നുമാണ് സുരേഷ് ബാബു പരിഹസിച്ചത്.