< Back
Kerala
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധനാ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയിൽ
Kerala

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധനാ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയിൽ

Web Desk
|
16 Feb 2026 7:40 AM IST

അറുപതോളം പുനഃപരിശോധന ഹരജികളാണ് കോടതിയുടെ മുന്നിലുള്ളത്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നതുൾപ്പെടെയുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹരജി പരിഗണിക്കുക. അറുപതോളം പുനഃപരിശോധന ഹരജികളാണ് കോടതിയുടെ മുന്നിലുള്ളത്.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമല സ്ത്രീപ്രവേശന ഹരജി സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. കേസ് വിശദമായി വാദം കേൾക്കുന്നതിനായി ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുത്തേക്കും. മുൻപ് രൂപീകരിച്ച ഒൻപതംഗ ബെഞ്ചിലെ മിക്ക ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് ആവശ്യമായി വരുന്നത്.

ഏഴ് ഭരണഘടനാപരമായ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കേണ്ടത്. രാജ്യത്തെ മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലെ അതിർവരമ്പുകൾ നിശ്ചയിക്കുന്ന ചോദ്യങ്ങളാണിവയൊക്കയും. മതാചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതാണ് കാതലായ ചോദ്യം. പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീ പ്രവേശനംഅനുവദിച്ച് 2018ലാണ് സുപ്രിംകോടതി വിധിപുറപ്പെടുവിച്ചത്. ഒരു ഭിന്നവിധിയോടെ അഞ്ചംഗബഞ്ച് ആണ് തീരുമാനത്തിലെത്തിയത്. സർക്കാരിൻ്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റേയും അഭിപ്രായം തേടാനും കേസ് നടത്തിപ്പിനായി നോഡൽ ഓഫീസറെ നിശ്ചയിക്കാനും സാധ്യതയുണ്ട്. ഒൻപതംഗ ബെഞ്ച് തീരുമാനിച്ച് കഴിഞ്ഞാൽ ശബരിമല കേസിൽ മാത്രം ഒതുങ്ങാതെ വിശ്വാസവും ലിംഗസമത്വവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള വാദവും ഈ ഹരജികളിൽ നടക്കും.

Similar Posts