< Back
Kerala
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആർഎസ്എസ്; ബിജെപി അവലോകന റിപ്പോർട്ട്
Kerala

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആർഎസ്എസ്; ബിജെപി അവലോകന റിപ്പോർട്ട്

Web Desk
|
23 Sept 2021 10:24 AM IST

പ്രാദേശിക ബിജെപി പ്രവർത്തകരുമായി ആർ.എസ്.എസ് നേതാക്കൾക്ക് ഒത്തുപോകാനായില്ല

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആർ.എസ്.എസ് സഹകരിച്ചില്ലെന്നും ഇത് തോല്‍വിക്ക് കാരണമായെന്നും ബിജെപി അവലോകന റിപ്പോർട്ട്. ആർ.എസ്.എസ് സംയോജകന്മാർ പരാജയമായെന്നും പ്രാദേശിക ബിജെപി പ്രവർത്തകരുമായി ഇവര്‍ക്ക് ഒത്തുപോകാനായില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.

റിപ്പോർട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിജെപി കേന്ദ്രനേതൃത്വത്തിന് കൈമാറി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎൽ സന്തോഷിനാണ് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാന ഭാരവാഹികളായ എഎൻ രാധാകൃഷ്ണൻ, എംടി രമേശ്, സി കൃഷ്ണകുമാർ, സുധീൻ എന്നിവരാണ് മണ്ഡലങ്ങളിൽ സഞ്ചരിച്ചും പ്രവർത്തകരുമായി സംവദിച്ചും റിപ്പോർട്ട് തയ്യാറാക്കിയത്. സംഘ്പരിവാർ വിട്ടു കൊടുത്ത നേതാക്കൾ പ്രാദേശിക പ്രവർത്തകരുമായി സഹകരിച്ചില്ല എന്നാണ് റിപ്പോർട്ടിലെ പ്രധാനപരാമർശം. ഇതിന് പുറമേ, പല മണ്ഡലങ്ങളും വലുതാണെന്നും ഇവ വിഭജിക്കണമെന്നും നിർദേശമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാൻ ബിജെപിക്കായിരുന്നില്ല. 2016ൽ വിജയിച്ച നേമം നഷ്ടപ്പെട്ടതിനൊപ്പം ബിജെപിയുടെ വോട്ടുവിഹിതത്തിലും വലിയ ഇടിവുണ്ടായി. 2016ൽ എൻഡിഎയ്ക്ക് 14.93 ശതമാനം വോട്ടാണ് കിട്ടിയത് എങ്കിൽ 2021ൽ അത് 12.47 ശതമാനത്തിലേക്ക് ചുരുങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 15.53 ശതമാനമായിരുന്നു പാർട്ടിയുടെ വോട്ടുവിഹിതം.

ചുരുങ്ങിയത് 35 സീറ്റെങ്കിലും ബിജെപി നേടുമെന്നായിരുന്നു കെ സുരേന്ദ്രൻ പ്രചാരണ വേളയിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ നേമം ഉൾപ്പെടെ എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളിൽ വൻ തിരിച്ചടിയാണ് ഉണ്ടായത്. എ ക്ലാസിലെ പകുതിയിലേറെ മണ്ഡലങ്ങളിലും വോട്ടു ചോർച്ചയുണ്ടായി.

Related Tags :
Similar Posts