
Photo| MediaOne
ശബരിമല സ്വർണക്കൊള്ള; തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്ഐടി
|കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമെന്ന് മൊഴി നൽകി തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും. ആചാരപ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നും തന്ത്രിമാർ അന്വേഷണ സംഘത്തോട് പറഞ്ഞു. എൻ.വാസു ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ അനുസരിക്കുകയായിരുന്നുവെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീകുമാറും മൊഴി നൽകി. എ. പത്മകുമാറിനെ നാളെ വൈകിട്ട് 5 മണി വരെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു.
ശബരിമലയിൽ നിന്ന് ദ്വാര പാലകാല ശിൽപവും കട്ടളപ്പാളിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് കണ്ഠര് രാജീവരുടെയും കണ്ഠര് മോഹനരുടേയും നിലപാട്. ഇക്കാര്യങ്ങളിലെല്ലാം തീരുമാനമെടുത്തത് ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും ചേർന്നാണ്. ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമായിരുന്നു ചെയ്തതെന്നും ഇരുവരും മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം. അദ്ദേഹവുമായി സൗഹൃദവും ഉണ്ട്. പക്ഷേ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതിൽ യാതൊരു ഇടപെടൽ നടത്തിയിട്ടില്ല.ദൈവതുല്യർ ആരാണെന്ന് അറിയില്ലെന്നായിരുന്നു പത്മകുമാറിന്‍റെ പ്രസ്താവന മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കണ്ഠര് രാജീവരുടെ മറുപടി.
പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.