
Photo|Special Arrangement
ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസിൽ എസ്‌ഐടി പരിശോധന
|സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകളുകളെ സ്മാർട്ട് ക്രിയേഷൻസ് തള്ളിയിരുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. ചെന്നൈയിലെത്തിയാണ് എസ്‌ഐടി സംഘം പരിശോധന നടത്തുന്നത്. സ്വർണപ്പാളി ചെമ്പാക്കി മാറ്റിയതിൽ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകളുകളെ സ്മാർട്ട് ക്രിയേഷൻസ് തള്ളിയിരുന്നു. ദ്വാരപാലക ശിൽപ പാളികൾ ഉരുക്കിയപ്പോൾ ലഭിച്ചത് 577 ഗ്രം സ്വർണ്ണം മാത്രമാണെന്നാണ് സ്മാർട് ക്രിയേഷൻസ് പറയുന്നത്. പാളികളിൽ 1564 ഗ്രാം സ്വർണ്ണം ഉണ്ടായിരുന്നുവെന്ന യു ബി ഗ്രൂപ്പിന്റെ അവകാശവാദം തെറ്റ്. ദ്വാരപാലക ശിൽപങ്ങളിൽ എത്ര ഗ്രാം സ്വർണ്ണം പൂശിയിരുന്നുവെന്നതിന് ആധികാരികമായ രേഖകളില്ലെന്നും സ്മാർട് ക്രിയേഷൻസ് പറയുന്നു. 1564 ഗ്രാം സ്വർണ്ണമെന്നാണ് യു ബി ഗ്രൂപ്പ് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നത്. യു ബി ഗ്രൂപ്പിന്റെ കണക്കിനേക്കാൾ ഒരു കിലോ സ്വർണ്ണം കുറവാണ് ഉരുക്കിയപ്പോൾ ഉണ്ടായിരുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ.
സ്വർണ്ണ കൊള്ളയിൽ അന്വേഷണം ആരംഭിച്ച എസ് ഐ ടി. സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഒമ്പത് ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. മോഷണം, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.