< Back
Kerala
പോറ്റി പലതവണ വീട്ടിൽ വന്നിട്ടുണ്ട്; ശബരിമല സ്വർണക്കൊള്ള കേസില്‍ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala

'പോറ്റി പലതവണ വീട്ടിൽ വന്നിട്ടുണ്ട്'; ശബരിമല സ്വർണക്കൊള്ള കേസില്‍ നടൻ ജയറാമിനെ ചോദ്യം ചെയ്തു

Web Desk
|
30 Jan 2026 7:24 AM IST

ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യംചെയ്ത് എസ്ഐടി. ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തട്ടിപ്പിൽ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള ബന്ധമാണെന്നും ജയറാം പറഞ്ഞു. പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവുമാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്‍റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തത്. നടൻ ജയറാം,ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ശബരിമലയിലെ സ്വർണപ്പാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും തന്‍റെ കൈയില്‍ നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും അയ്യന്റെ മുതൽ കട്ടിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും ജയറാം അന്ന് പറഞ്ഞിരുന്നു.സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായി കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾക്കും ബന്ധുക്കൾക്കും വരുമാനത്തിന്റെ അനേകം ഇരട്ടി സ്വത്ത് എന്ന് ഇഡി കണ്ടെത്തൽ. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ബന്ധുവീടുകളിലും നടത്തിയ പരിശോധനയിലാണ് ഇഡിയുടെ കണ്ടെത്തൽ.ചോദ്യം ചെയ്യലിൽ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ഇഡി തീരുമാനം.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി വൈകുന്നതിനാൽ മുഖ്യപ്രതി ഉൾപ്പടെയുള്ളവർ ജയിൽ മോചിതരാകാൻ സാധ്യത. കട്ടിള പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി ഈ മാസം 31ന് 90 ദിവസം ആകുന്നതോടെ ജാമ്യ ഹരജി നൽകും. ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സ്വാഭാവിക ജാമ്യത്തിനായി ഇന്ന് വിജിലൻസ് കോടതിയിൽ ഹരജി സമർപ്പിക്കും.

സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശില്പ കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കട്ടിള പാളി കേസിലെ റിമാൻഡ് നാളെ 90 ദിവസം ആകുന്നത്തോടെ ജാമ്യ ഹരജിയുമായി വിജിലൻസ് കോടതിയെ സമീപിക്കാനാണ് തീരുമാനം. സ്വഭാവിക ജാമ്യം ലഭിച്ചാൽ പോറ്റിക്ക് പുറത്ത് ഇറങ്ങാൻ കഴിയും. പ്രത്യേക അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം എങ്കിലും സമർപ്പിക്കാൻ വൈകുന്നതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം.


Similar Posts