< Back
Kerala
ശബരിമല സ്വർണക്കൊള്ള; എസ്ഐടി സംഘം ബെല്ലാരിയിൽ
Kerala

ശബരിമല സ്വർണക്കൊള്ള; എസ്ഐടി സംഘം ബെല്ലാരിയിൽ

Web Desk
|
24 Dec 2025 12:20 PM IST

സ്വർണം വാങ്ങിയ ഗോവർധന്‍റെ ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്ഐടി സംഘം ബെല്ലാരിയിൽ. സ്വർണം വാങ്ങിയ ഗോവർധന്‍റെ ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ്. അഞ്ചംഗ അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.

സ്വർണ കൊള്ളയിൽ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നതായിരുന്നു ഗോവര്‍ധന്‍റെ മൊഴി. ശബരിമലയിലെ സ്വർണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ,തനിക്ക് വിറ്റതാണെന്ന് ഗോവർധൻ ഹൈക്കോടതിയിൽ നൽകിയ ജാമ്യഹരജിയിൽ വ്യക്തമാക്കിയിരുന്നു. 14.97 ലക്ഷം രൂപയാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഡിഡി ആയി കൈമാറിയത്.

ദേവസ്വം ബോർഡാണ് ക്രമക്കേട് നടത്തിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ ഗോവർധൻ പറയുന്നു. പണം കൈമാറിയതിന്‍റെ രേഖകളും ഗോവർധൻ കോടതിയിൽ സമർപ്പിച്ചു. രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചിരുന്നു.

അതേസമയം സ്വര്‍ണക്കൊള്ളയിൽ പഞ്ചലോഹ വിഗ്രഹം വാങ്ങിയതായി ആരോപണം ഉയർന്ന ഡി മണിയെ തേടി എസ് ഐ ടി ചെന്നൈയിലെത്തി. രണ്ടു ദിവസത്തിനകം ഡി മണിയെ ചോദ്യം ചെയ്യും. 2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങൾ ശബരിമലയിൽ നിന്ന് കടത്തിയെന്നായിരുന്നു ഡി മണിയുടെ മൊഴി.

രമേശ് ചെന്നിത്തല നൽകിയ മൊഴിയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായാണ് ഇടപാടുകൾ നടത്തിയത് എന്നാണ് മൊഴി. വിഗ്രഹങ്ങൾ വാങ്ങിയത് 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയായ വ്യവസായി എന്നും മൊഴിയിൽ പറയുന്നു.

Similar Posts