
ശബരിമല സ്വർണക്കൊള്ള; പി.എസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും
|ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇന്നലെയാണ് എസ്ഐ ടി പ്രശാന്തിനെ ബന്ധപ്പെട്ടത്.
അതേസമയം കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ ഇന്ന് റിമാൻഡ് ചെയ്യും. ശങ്കരദാസ് ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയാകും കൊല്ലം വിജിലൻസ് കോടതി ജഡ്ജി നടപടികൾ പൂർത്തിയാക്കുക. ആരോഗ്യനില മോശമായതിനാൽ ശങ്കര ദാസിനെ ജയിലിലേക്ക് മാറ്റില്ല.. ആശുപത്രിയിൽ തന്നെ ശങ്കര ദാസ് തുടരും.
എസ്‍പി എസ്. ശശിധരന്‍റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിയാണ് ശങ്കരദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.. ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിട്ടത് കെ. പി .ശങ്കരദാസിന്‍റെ അറിവോടെ ആണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എ പത്മകുമാറിനെയും എൻ.വിജയകുമാറിനെയും അറസ്റ്റ് ചെയ്തിട്ടും ശങ്കരദാസിനെതിരെ നടപടി വൈകുന്നതിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരുന്നത്.