< Back
Kerala
ശബരിമല സ്വർണ കൊള്ള; പ്രഥമദൃഷ്ടിയാൽ ശ്രീകുമാറിനെതിരെ  ഒരു തെളിവും എസ്‌ഐടിക്ക് ഹാജരാക്കാനായില്ല; എസ്.ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ് മീഡിയവണിന്
Kerala

ശബരിമല സ്വർണ കൊള്ള; 'പ്രഥമദൃഷ്ടിയാൽ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്‌ഐടിക്ക് ഹാജരാക്കാനായില്ല'; എസ്.ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ് മീഡിയവണിന്

Web Desk
|
29 Jan 2026 6:13 PM IST

ദ്വാരപാലക കേസിൽ ആറാം പ്രതിയായ ശ്രീകുമാറിന് അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്

കൊല്ലം: ദ്വാരപാലക കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനനെതിരെ പ്രഥമദൃഷ്ട്യ തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെന്ന് കോടതി. 'ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാൻ എല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരം ശ്രീകുമാർ മഹസറിൽ ഒപ്പ് വെക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ലെന്നും ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി പറഞ്ഞു.

മഹസറിൽ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നും ശ്രീകുമാറിനെതിരെ ഇല്ലാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചതെന്നും ജാമ്യ ഉത്തരവിലുണ്ട്. ശബരമല സ്വർണക്കൊള്ള ദ്വാരപാലക കേസിൽ മാത്രമാണ് ശ്രീകുമാർ പ്രതി. ആറാം പ്രതിയായ ശ്രീകുമാറിന് അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. കേസിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെ ആളും പുറത്തിറങ്ങുന്ന രണ്ടാമത്തെ ആളുമാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസ് ഉള്ളതിനാൽ പുറത്തിറങ്ങാനായില്ല.

കേസിൽ പ്രതികളായ മുരാരി ബാബുവും ശ്രീകുമാറും ശബരിമലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായിരുന്നു. മുരാരി ബാബുവിന് ശേഷമാണ് ശ്രീകുമാർ ചുമതലയിലേക്ക് വരുന്നത്. എസ്‌ഐടിക്ക് സംഭവിച്ച പിഴവുകളും ജാമ്യഉത്തരവിൽ എണ്ണിപ്പറയുന്നുണ്ട്.

Similar Posts