
'സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ല, പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ': ജിഫ്രി മുത്തുക്കോയ തങ്ങൾ
|വെള്ളാപ്പള്ളിയുടെ മുഖ്യമന്ത്രിയോടൊപ്പമുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് അതിന്റെ നഷ്ടവും ലാഭവും അവനവന്‍ തന്നെ അനുഭവിക്കണമെന്നായിരുന്നു തങ്ങളുടെ മറുപടി
തിരുവനന്തപുരം: സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ. എസ്ഐആർ പട്ടികയിൽ നിന്ന് അർഹരായ ഒരാൾ പോലും പുറത്ത് പോകരുതെന്നും അങ്ങനെ സംഭവിച്ചാൽ നാടിന്‍റെ ജനാധിപത്യ സംവിധാനത്തെ അത് ദുർബലപ്പെടുത്തും. രേഖകൾ ഉണ്ടായിട്ടും വോട്ട് തള്ളിയാൽ ആശങ്കയുണ്ടാകും. കേരളത്തിൽ അങ്ങനെ സംഭവിക്കുമെന്ന് താൻ കരുതില്ലെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'സമസ്തയും ലീഗും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശതാബ്ദി സന്ദേശ യാത്രയില്‍ അബ്ബാസ് അലി തങ്ങള്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹത്തിന് വരാന്‍ സാധിക്കാഞ്ഞത്. പിണക്കത്തിന്റെ ഭാഗമായല്ല. സാദിഖ് അലിയാണല്ലോ ചെയര്‍മാന്‍. താനുമായി ലീഗില്‍ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉള്ളതായി അറിയില്ല.'
'എല്ലാവരെയും ക്ഷണിച്ചു. വരാതിരുന്നതൊന്നും പിണക്കം കൊണ്ടല്ല, അസൗകര്യം കൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയെ കുറിച്ച് തന്നോടൊന്നും ചോദിക്കേണ്ട. സമസ്തക്ക് രാഷ്ട്രീയമില്ല.' അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ മുഖ്യമന്ത്രിയോടൊപ്പമുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് അതിന്റെ നഷ്ടവും ലാഭവും അവനവന്‍ തന്നെ അനുഭവിക്കണമെന്നായിരുന്നു തങ്ങളുടെ മറുപടി.
ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, തബ്‌ലീഗ് തുടങ്ങിയ സംഘടനകളുമായെല്ലാം ആദർശപരമായ വിയോജിപ്പുണ്ട്. ജമാഅത്ത് രാഷ്ട്രീയത്തിൽ ഇടപെടുന്നതിൽ സമസ്തക്ക് ഒന്നും പറയാൻ പറ്റില്ല. ഓരോരുത്തർക്കും സ്വന്തം പാർട്ടിയുണ്ടാക്കാം, അല്ലെങ്കിൽ ഇഷ്ടമുള്ള പാർട്ടിക്കൊപ്പം പ്രവർത്തിക്കാം. ഇത് സ്വതന്ത്ര രാജ്യമാണ്. അതിൽ അഭിപ്രായം പറഞ്ഞാൽ താൻ പരിഹസിക്കപ്പെടും. ജമാഅത്ത് എന്തിന്് രാഷ്ട്രീയത്തിൽ വന്നു എന്നോ, ആരെങ്കിലുമായി സഖ്യം ചേർന്നോ എന്നും പറയേണ്ടത് താനല്ല. താനത് പറയാറുമില്ല. സമസ്ത ജമാഅത്തുമായി കൂട്ടുകൂടിയാൽ തന്നോട് ചോദിക്കാമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.