< Back
Kerala
പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം; ആർഎസ്എസ് ക്രിമിനലുകൾ നടപ്പിലാക്കിയ പച്ചയായ വർഗീയ കൊലപാതകമെന്ന് സന്ദീപ് വാര്യര്‍
Kerala

പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം; ആർഎസ്എസ് ക്രിമിനലുകൾ നടപ്പിലാക്കിയ പച്ചയായ വർഗീയ കൊലപാതകമെന്ന് സന്ദീപ് വാര്യര്‍

Web Desk
|
20 Dec 2025 8:11 AM IST

കൊലപാതകത്തിൽ ശക്തമായ അന്വേഷണം വേണം

പാലക്കാട്: പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം ഉത്തർപ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആർഎസ്എസ് ക്രിമിനലുകൾ നടപ്പിലാക്കിയ പച്ചയായ വർഗീയ കൊലപാതകമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംഘപരിവാർ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായൺ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായൺ എന്ന യുവാവിനെ തല്ലിക്കൊന്ന വാർത്ത കേവലം ഒരു 'ആൾക്കൂട്ട ആക്രമണമല്ല'. ഇത് ഉത്തർപ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആർഎസ്എസ് ക്രിമിനലുകൾ നടപ്പിലാക്കിയ പച്ചയായ വർഗീയ കൊലപാതകമാണ്.

​"നീ ബംഗ്ലാദേശുകാരനാണോ?" എന്ന് ചോദിച്ചായിരുന്നു ആ മർദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. സംഘപരിവാർ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായൺ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചത്.

​ഈ കൊലപാതകത്തിൽ ശക്തമായ അന്വേഷണം വേണം. ​ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പിടിയിലായ പ്രതികൾ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. ഇവരുടെ ഫോൺ കോളുകൾ അടിയന്തരമായി പരിശോധിക്കണം.

​ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തിൽ നിന്ന് രക്ഷിക്കാനും ബിജെപി-ആർഎസ്എസ് സംസ്ഥാന-ജില്ലാ നേതാക്കൾ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുത്. കേരളത്തിന്റെ മണ്ണിൽ ഉത്തരേന്ത്യൻ മോഡൽ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിടാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാവണം ഈ കേസ്. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂ. റാം നാരായണന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. ​പ്രതികളെയും അവരെ സഹായിക്കുന്ന നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.

Similar Posts