
വിമത നീക്കം ഉപേക്ഷിച്ച് സഞ്ജയ് ഖാനും പ്രവർത്തകരും; ചേർത്തുനിർത്തി ആശ്വസിപ്പിച്ച് കെ.സി. വേണുഗോപാൽ
|വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങിയിരുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ് ഖാൻ തീരുമാനത്തിൽ നിന്ന് പിന്മാറി
പുനലൂർ: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ ഉയർന്നു വന്ന വിമത ഭീഷണിക്ക് വിരാമമായി. വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങിയിരുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ് ഖാൻ പാർട്ടി താല്പര്യത്തെ മുൻനിർത്തി തീരുമാനത്തിൽ നിന്ന് പിന്മാറി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി നേരിട്ടെത്തി നടത്തിയ ചർച്ചകളാണ് പ്രവർത്തകർക്കിടയിലെ പ്രതിഷേധം തണുപ്പിക്കാൻ സഹായിച്ചത്.
അടൂരിൽ നടന്ന വൈകാരികമായ കൂടിക്കാഴ്ചയിൽ സഞ്ജയ് ഖാനെയും അദ്ദേഹത്തോടൊപ്പം നിന്ന പ്രവർത്തകരെയും കെ.സി. വേണുഗോപാൽ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. സഞ്ജയ് ഖാൻ ഏറ്റവും മികച്ച സ്ഥാനാർഥിയായിരുന്നുവെന്നും അദ്ദേഹം മത്സരിച്ചിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സഞ്ജയിന്റെ സ്ഥാനാർഥിത്വത്തിനായി താനടക്കം നിരവധി പേർ ശ്രമിച്ചിരുന്നുവെന്നും എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയുടെ ഐക്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജയ് ചെയ്ത ഈ വലിയ ത്യാഗത്തിന് അർഹമായ പ്രതിഫലം പാർട്ടി നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
'പാർട്ടിയുടെ സ്വത്തായ നിന്നെ ഞങ്ങൾ ഒരിക്കലും കൈവിടില്ല, തലയുയർത്തിപ്പിടിച്ച് നടക്കാനുള്ള എല്ലാ അവസരവും പാർട്ടി ഒരുക്കും' എന്ന വേണുഗോപാലിന്റെ വാക്കുകൾ പ്രവർത്തകർക്കിടയിൽ വലിയ വിശ്വാസം ഉറപ്പിച്ചു. വാർത്ത അറിഞ്ഞ ഉടൻ തന്നെ സഞ്ജയിയെ കാണാൻ എത്തിയതും ഈ പ്രാധാന്യം കണക്കിലെടുത്താണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
നേതാവിന്റെ വാക്കുകളോട് വികാരാധീനനായാണ് സഞ്ജയ് ഖാൻ പ്രതികരിച്ചത്. കോൺഗ്രസ് പ്രസ്ഥാനമാണ് തന്റെ ജീവനെന്നും തന്റെ കുടുംബത്തെപ്പോലെയാണ് പാർട്ടിയെ സ്നേഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിന് ഒരു പോറലേറ്റാൻ താൻ കാരണമാകില്ലെന്നും പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പോസ്റ്റും ഇല്ലാതെ തന്നെ പാർട്ടിയിൽ തുടരാൻ കെ.സി. വേണുഗോപാലിന്റെ സ്നേഹപൂർണമായ ഈ ഇടപെടൽ മതിയെന്ന് സഞ്ജയ് പറഞ്ഞു.