
'രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, പര്‍വതീകരിക്കേണ്ടതില്ല'; എം.വി ഗോവിന്ദന്‍
|'ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമാണ് കേരളം. അപൂർവമായി ഉണ്ടാകുന്ന സംഭവങ്ങൾ ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'
കണ്ണൂര്‍: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലുണ്ടായത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാർ ആശുപത്രികളില്‍ തുടരെ തുടരെ പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ശ്രമം. മുൻകരുതൽ സ്വീകരിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
'ഇത്തരം വീഴ്ചകള്‍ സ്വാഭവികമാണ്. ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടായെന്ന് കരുതി പർവതീകരിക്കേണ്ട. ഇതുവരെ രണ്ടുസംഭവമാണ് ഉണ്ടായത്. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അപൂർവമായി ഉണ്ടാകുന്ന സംഭവങ്ങൾ ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്'. കത്രിക വയറ്റിൽ കുടുങ്ങിയാൽ 50 കൊല്ലമായാലും ഒരു കുഴപ്പവുമുണ്ടാകില്ലെന്ന ഡോക്ടറുടെ അഭിപ്രായത്തിനൊപ്പമല്ല സർക്കാറെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയുടെ വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. ഡോ ഷാഹിദ നടപടിക്രമങ്ങൾ എല്ലാം പാലിച്ചു. ശസ്ത്രക്രിയക്ക് ശേഷം ഉപകരങ്ങൾ എടുത്തോയെന്ന് നഴ്സിനോട് ചോദിച്ചു . എടുത്തെന്ന നഴ്സിന്റെ മറുപടി ലഭിച്ചശേഷമാണ് ഡോക്ടര്‍ തുന്നലിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സ് പറഞ്ഞിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.
കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. ഡോക്ടർ ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.