
വണ്ടാനം മെഡി.കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: രണ്ട് പേർക്ക് സസ്‌പെൻഷൻ
|ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്
ആലപ്പുഴ:വണ്ടാനം മെഡി.കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേർക്ക് സസ്‌പെൻഷൻ. ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഡോക്ടർ ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഉൾപ്പെട്ട നഴ്സ് ആണ് ധന്യ.
സംഭവത്തിൽ ഉഷാ ജോസഫിനെ ശസ്ത്രക്രിയ ചെയ്തത് ഡോ.ഷാഹിദയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.ഹരികുമാർ പറഞ്ഞിരുന്നു. 2021 മെയ് 12നാണ് പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫ് ശസ്ത്രക്രിയ നടത്താനായി ആശുപത്രിയിൽ എത്തിയത്. സർജറിക്ക് ശേഷം പിന്നീട് മറ്റു ചികിത്സക്കായി അവർ വന്നതിനു രേഖകൾ ഇല്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പത്മകുമാർ പറഞ്ഞു.
അഞ്ചല്ല 20 വർഷം കഴിഞ്ഞാലും ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ കിടന്നാൽ ഒന്നും സംഭവിക്കില്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ആവശ്യത്തിന് ജീവനക്കാർ മെഡിക്കൽ കോളേജിൽ ഇല്ലെന്നും ലളിതാംബിക പറഞ്ഞു. എന്നാല്‍ ഡോ. ലളിതാംബികയെ തള്ളി ആരോഗ്യമന്ത്രി വീണാജോർജ് രംഗത്തെത്തി.