< Back
Kerala
ഇന്ത്യയിൽ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന ഭരണകൂടത്തെ തൃപ്തിപ്പെടുത്താൻ: പി.അബ്ദുൽ ഹമീദ്
Kerala

ഇന്ത്യയിൽ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന ഭരണകൂടത്തെ തൃപ്തിപ്പെടുത്താൻ: പി.അബ്ദുൽ ഹമീദ്

അഹമ്മദലി ശര്‍ഷാദ്
|
18 Feb 2026 5:24 PM IST

പരമത വിദ്വേഷവും വിവേചനവും ഭരണകൂട പിന്തുണയോടെ നടപ്പിലാക്കാൻ ശ്രമിക്കുന്നകാലത്ത്, സമുദായത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്താവനയിൽ നിന്നും കാന്തപുരം പിന്മാറണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഇന്ത്യയിൽ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന ബിജെപി ഭരണകൂടത്തെ തൃപ്തിപ്പെടുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽ ഹമീദ്. രാജ്യത്തെ യഥാർഥ സാമൂഹിക, രാഷ്ട്രീയ സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്ന കാന്തപുരത്തിന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹവും വസ്തുതാവിരുദ്ധവുമാണ്. സിഎഎ, മുത്വലാഖ്, വഖഫ് ഭേദഗതി നിയമം, വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവ്, ഭരണഘടനാവിരുദ്ധമായ ഉത്തരവുകൾ, ബുൾഡോസർ രാജ്, ആൾക്കൂട്ടക്കൊലകൾ, യുപിയിലും അസമിലും തുടരുന്ന മദ്രസകളും ആരാധനാലയങ്ങളും തകർക്കലും കൈയേറ്റവും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലവിൽ വന്ന മതപരിവർത്തന നിരോധന നിയമം, ഗോവധ നിരോധന നിയമം തുടങ്ങി നിരവധി ഉദാഹരണങ്ങൾ പരിശോധിക്കുകയാണെങ്കിൽ കാന്തപുരം നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നു വ്യക്തമാകും. രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളും ആഗോള തലത്തിലുള്ള രാഷ്ട്രീയ-സാമൂഹിക നിരീക്ഷകരും അമേരിക്കയിൽ തന്നെ പുറത്തുവന്ന റിപ്പോർട്ടുകളുൾപ്പെടെ വ്യക്തമാക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾ അരക്ഷിതാവസ്ഥയിലും വംശീയ ഉന്മൂലനം നേരിടുന്നുവെന്നുമാണ്.

ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് മുസ്‌ലിംകളുടെ വിഭാഗത്തിന്റെ വീടുകളും സ്വത്തുക്കളും തകർക്കുന്ന നടപടികൾ അന്താരാഷ്ട്ര തലത്തിൽപോലും ചർച്ചയാകുമ്പോൾ, ആത്മീയ നേതാക്കൾ യാഥാർഥ്യത്തിന് നേരെ കണ്ണടയ്ക്കുന്നത് നീതീകരിക്കാനാവില്ല. നിരപരാധികളായ യുവാക്കൾ വർഷങ്ങളോളം ജയിലിലടയ്ക്കപ്പെടുന്നതും, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നതുമായ സാഹചര്യം ഇന്ന് നിലവിലുണ്ട്. ഈ യാഥാർഥ്യം നിലനിൽക്കെ രാജ്യം സുരക്ഷിതമാണെന്ന് പറയുന്നത് ഇരകളെ പരിഹസിക്കുന്നതിന് തുല്യമാണ്. പരമത വിദ്വേഷവും വിവേചനവും ഭരണകൂട പിന്തുണയോടെ നടപ്പിലാക്കാൻ ശ്രമിക്കുന്നകാലത്ത്, സമുദായത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്താവനയിൽ നിന്നും കാന്തപുരം പിന്മാറണമെന്നും സമുദായത്തിന്റെ യഥാർത്ഥ ആശങ്കകൾ അധികാരികളെ അറിയിക്കാനാണ് അദ്ദേഹം തയ്യാറാകേണ്ടതെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Similar Posts