< Back
Kerala
സംസ്ഥാനത്ത് വ്യാപക മഴക്കെടുതിയിൽ ഇന്ന് ഏഴ് മരണം; തൃശൂരിൽ ഇരുന്നൂറോളം വീടുകൾ ഭാഗികമായി തകർന്നു
Kerala

സംസ്ഥാനത്ത് വ്യാപക മഴക്കെടുതിയിൽ ഇന്ന് ഏഴ് മരണം; തൃശൂരിൽ ഇരുന്നൂറോളം വീടുകൾ ഭാഗികമായി തകർന്നു

Web Desk
|
31 May 2025 10:25 PM IST

വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽ കെഎസ്ഇബിയുടെ നഷ്ടം 150 കോടി കടന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ഏഴ് പേർ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽ കെഎസ്ഇബിയുടെ നഷ്ടം 150 കോടി കടന്നു.

സംസ്ഥാനത്ത് അതിതീവ്ര മഴ കുറഞ്ഞെങ്കിലും അപകടങ്ങൾ തുടരുകയാണ്. വടകര കന്നിനടയിൽ മാഹി കനാലിൽ മീൻപിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ് മരിച്ചത്.

എറണാകുളം ചെറായിയിൽ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖിൽ മുരളിയുടെ മൃതദേഹം ലഭിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തിൽ വീണ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.

കണ്ണൂർ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മീൻ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടിൽ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.

കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ദേശീയപാതയിൽ കണ്ടെത്തിയത് ചട്ടഞ്ചാൽ മേൽപാലത്തിൽ വിള്ളൽ കണ്ടെത്തിയതും ആശങ്കയായി . തൃശ്ശൂർ ജില്ലയിൽ കനത്ത മഴയിൽ നൂറിലധികം വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു.

പത്തനംതിട്ടയിൽ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവനന്തപുരം പേരൂർക്കട എസ്എ പി ക്യാമ്പിൽ രാവിലെ മരം വീണു മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കെഎസ്ഇബിയുടെ ഇതുവരെയുള്ള നാശനഷ്ടം 164.46 കോടി രൂപയായി. 3,153 ഹൈടെൻഷൻ പോസ്റ്റുകളും 2,826 ഹൈടെൻഷൻ ലൈനുകളും ഉൾപ്പെടെ തകർന്നതായി കെഎസ്ഇബി അറിയിച്ചു.

Related Tags :
Similar Posts