
Photo| MediaOne
പേരാമ്പ്ര സംഘർഷം:ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ
|സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്
കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ.സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്.യുഡിഎഫ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഷാഫി പറമ്പില്‍ എംപിക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു.
പേരാമ്പ്രയിൽ യുഡിഎഫ് പ്രകടനത്തിനിടെ നടന്ന സംഘർഷത്തിലും പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിനും റജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. അർധ രാത്രിയിൽ വീട്ടിൽ കയറി കസ്റ്റഡിയിൽ എടുത്ത ഏഴ് പേരിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സജീർ ചെറുവണ്ണൂർ, നസീർ വെള്ളിയൂർ, മുസ്തഫ, മിദ്‌ലാജ്, റഷീദ് വാല്യേക്കോട് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് നടപടിയിൽ പരിക്കേറ്റവരെയടക്കം വീട്ടിൽ കയറി അറസ്റ്റ് ചെയ്തെങ്കിലും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
ഷാഫി പറമ്പിലിനെതിരായ ആക്രമണത്തില്‍ ലോക്സഭാ സ്പീക്കറെകണ്ട് സംസാരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും നടത്തിയ റാലിയിലിലാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയിൽ ഷാഫി പറമ്പിൽ എംപിക്കടക്കം പരിക്കേറ്റത്.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി പരാതി നൽകിയിരുന്നു . രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മർദിച്ചെന്നും റൂറൽ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്. വടകര ഡിവൈഎസ്‍പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്നെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, പേരാമ്പ്രയിൽ ഇന്ന് എൽഡിഎഫ് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കും.