< Back
Kerala
തിരുവല്ല സ്പാ ബലാത്സംഗ കേസ്: സഹജീവനക്കാരിയെയും ആണ്‍ സുഹൃത്തിനെയും കേന്ദ്രീകരിച്ചും അന്വേഷണം, ഏഴാം പ്രതി അറസ്റ്റിൽ
Kerala

തിരുവല്ല സ്പാ ബലാത്സംഗ കേസ്: സഹജീവനക്കാരിയെയും ആണ്‍ സുഹൃത്തിനെയും കേന്ദ്രീകരിച്ചും അന്വേഷണം, ഏഴാം പ്രതി അറസ്റ്റിൽ

Web Desk
|
13 Feb 2026 7:14 AM IST

കേസിലെ ഏഴാം പ്രതി തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് അറസ്റ്റിലായത്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഏഴാം പ്രതി അറസ്റ്റിൽ. തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് (22) അറസ്റ്റിലായത്. ഒന്നാം പ്രതി മരണ സുബിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിലെ ഏഴാം പ്രതിയിലേക്ക് പൊലീസ് എത്തിയത്. ആറു പ്രതികള്‍ മാത്രമാണ് കേസിലുണ്ടായിരുന്നത് എന്നാണ് നേരത്തെ കരുതിയിരുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്നാണ് ഏഴാം പ്രതിയായ ഷിന്റോ പി സണ്ണിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, സഹജീവനക്കാരി നല്‍കിയ ക്വട്ടേഷനാണ് അതിക്രമത്തിന് പിന്നലെന്നാണ് അതിജീവിത നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹജീവനക്കാരിയെയും ആണ്‍ സുഹൃത്തിനെയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സഹജീവനക്കാരിയുടെ മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ പൊലീസിന്‍റെ ഒത്താശയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പൊലീസുകാരും സ്പായിലെ സന്ദര്‍ശകരാണെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്.

ഫെബ്രുവരി ഒന്നാം തീയതി തിരുവല്ലയിലെ സ്പാ സെന്ററിൽ നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരമായ നരനായാട്ടാണ്. പണം ആവശ്യപ്പെട്ടെത്തിയ സുബിൻ അലക്സാണ്ടറും ആറംഗ സംഘവും സ്ഥാപനത്തിൽ അഴിഞ്ഞാടുകയായിരുന്നു. ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് ഉറപ്പായതോടെ അതിജീവിതയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. കഴുത്തിൽ കത്തിവെച്ച് തന്നെ കീഴടക്കിയാണ് പ്രതികൾ ബലാത്സംഗം ചെയ്തതെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു.


Similar Posts