< Back
Kerala
കലോത്സവ ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്ഐ മാർച്ച്; യൂണിയൻ അസാധുവാക്കി വിസി
Kerala

കലോത്സവ ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്ഐ മാർച്ച്; യൂണിയൻ അസാധുവാക്കി വിസി

Web Desk
|
10 Feb 2026 3:39 PM IST

കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ വിസിയുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചത് സംഘർച്ചതിൽ കലാശിച്ചു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ഈ വരുന്ന പതിമൂന്നാം തീയതി എസ്എഫ്ഐഐ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്താമെന്ന് കമീഷണറുമായി നടത്തിയ ചർച്ചയിൽ വൈസ് ചാൻസലർ സമ്മതിച്ചു. അതേസമയം, രെജിസ്ട്രാറുമായുള്ള എസ്എഫ്ഐ നേതാക്കളുടെ ചർച്ച തുടരുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് സർവകലാശാലയുടെ അകത്തേക്ക് പ്രവേശിച്ചത്.

സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. അഞ്ച് തവണ ജലപീരങ്കി ഉപയോഗിച്ചു. യൂണിയന്റെ അവസാന കലാമേള നടത്താനുള്ള ഫണ്ട് ആണ് പിടിച്ചുവെച്ചിരിക്കുന്നത്. കൂടാതെ കായികതാരങ്ങളുടെ ടിഎയും പിടിച്ചുവെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളൊക്കെ ഉന്നയിച്ചാണ് എസ്എഫ്ഐ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.

അതേസമയം, കേരളസർവകലാശാലയിൽ പ്രതികാര നടപടിയുമായി വിസി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. വിസിയുടെ നീക്കം കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

Similar Posts