
എസ്എഫ്ഐക്കാർ മർദിച്ച സംഭവം: മിഥുൻ റോയിക്കെതിരെ കേസെടുത്തതില്‍ പൊലീസില്‍ അമര്‍ഷം
|മിഥുൻ കുടുംബത്തോടൊപ്പം മാളിലെത്തിയപ്പോഴായിരുന്നു മർദനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളിൽ പൊലീസുകാരനെ എസ്എഫ്ഐക്കാർ മർദിച്ചതിൽ പൊലീസിൽ അമർഷം. അക്രമണം പ്രതിരോധിച്ച എആർ ക്യാമ്പിലെ മിഥുൻ റോയിക്ക് എതിരെ കേസെടുത്തതിലാണ് അമർഷം. മിഥുൻ കുടുംബത്തോടൊപ്പം മാളിലെത്തിയപ്പോഴായിരുന്നു മർദനം. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മിഥുൻ തങ്ങളെ മർദിച്ചു എന്നായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി. വഞ്ചിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.