< Back
Kerala
Shaba Sharif murder,kerala,crimenews,പാരമ്പര്യവൈദ്യൻ, ഷാബാ ഷെരീഫ് വധക്കേസ്
Kerala

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താന്‍ ക്രൂരകൊലപാതകം; പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ വിധി ഇന്ന്

Web Desk
|
20 March 2025 6:34 AM IST

മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ നിർണായകമാകും

മലപ്പുറം: പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ ഇന്ന് കോടതി വിധി പറയും. മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുക.മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ നിർണായകമാകും..

മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു.. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്തനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും അടഞ്ഞു. എന്നാൽ ഷബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകം ആയി.ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിനെ സാക്ഷി മൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

Similar Posts