< Back
Kerala
മലയാളത്തിന്റെ ഹിറ്റ് മേക്കർ ഷാഫിക്ക് വിട
Kerala

മലയാളത്തിന്റെ ഹിറ്റ് മേക്കർ ഷാഫിക്ക് വിട

Web Desk
|
26 Jan 2025 6:28 AM IST

2001ൽ പുറത്തിറങ്ങിയ വൺമാൻഷോയാണ് ആദ്യ ചിത്രം

കൊച്ചി: മലയാളത്തില്‍ നിരവധി ബോക്‌സോഫീസ് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഇന്നലെ അന്തരിച്ച ഷാഫി. റാഫി മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.

ശനിയാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാഫിയുടെ അന്ത്യം. 57 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

രാവിലെ ഒമ്പത് മുതൽ 12 വരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. ഖബറടക്കം വൈകീട്ട് നാലിന് കറുകപ്പള്ളി ജുമാമസ്ജിദിൽ.

1990-കളുടെ മധ്യത്തില്‍ രാജസേനന്‍, റാഫി മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കൊണ്ടാണ് ഷാഫി സിനിമാ ജീവിതം ആരംഭിച്ചത്. 2001ൽ പുറത്തിറങ്ങിയ 'വൺമാൻഷോ'യിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്.. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ക്ളേറ്റ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടൂ കൺട്രീസ് എന്നീ ബോക്‌സോഫീസ് ഹിറ്റുകള്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയതാണ്. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍ ഒരു തമിഴ് സിനിമയടക്കം 18 സിനിമകള്‍ സംവിധാനം ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ. 2018ൽ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യുഎസ്എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു.

വൺ മാൻ ഷോ (2001), കല്യാണരാമൻ (2002), പുലിവാൽ കല്യാണം (2003), തൊമ്മനും മക്കളും (2005), മജ - തമിഴ് (2005), മായാവി (2007), ചോക്ക്ളേറ്റ് (2007), ലോലിപോപ്പ് (2008), ചട്ടമ്പിനാട് (2009), മേരിക്കുണ്ടൊരു കുഞ്ഞാട് (2010), മേക്കപ്പ് മാൻ (2011), വെനീസിലെ വ്യാപാരി (2011), 101 വെഡ്ഡിങ്സ് (2012), ടൂ കൺട്രീസ് (2015), ഷെർലക് ടോംസ് (2017), ഒരു പഴയ ബോംബ് കഥ (2018), ചിൽഡ്രൻസ് പാർക്ക് (2019), ആനന്ദം പരമാനന്ദം (2022) തുടങ്ങിയ ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്.

Similar Posts