
'താൻ ഇടപെട്ടിരുന്നു, ഒരവസരം കൂടി ആവശ്യപ്പെട്ടപ്പോഴാണ് അവൾ കൂടെ പോയത്'; വിപഞ്ചികയുടെ സഹോദരൻ
|വിപഞ്ചികയുടെ ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതോടെ പൂർണമായും മനസിലാകുമെന്നും പൊലീസ്
തിരുവനന്തപുരം: വിപഞ്ചികയും ഭർത്താവുമായുള്ള പ്രശ്‌നത്തിൽ താൻ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ ഭർത്താവ് ഒരവസരം കൂടി ആവശ്യപ്പെട്ടപ്പോൾ വിപഞ്ചിക കൂടെപോയതായിരുന്നുവെന്നും സഹോദരൻ വിനോദ് മണിയൻ. വിപഞ്ചികയുടെ മരണത്തിന് കാരണക്കാരായവർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും പ്രതിയെ നാട്ടിലെത്തിച്ച് നിയമനടപടിക്ക് വിധേനാക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമസാധുത ഇല്ലെന്നും പ്രതിയെ നാട്ടിൽ എത്തിക്കാൻ സർക്കാരും കോൺസുലേറ്റും ഇടപെടണമെന്നും സഹോദരൻ ആവശ്യമുന്നയിച്ചു. മുമ്പ് ഒരു തവണ പ്രശ്‌നം പരിഹരിക്കാൻ താൻ ഇടപെട്ട് വിപഞ്ചികയെ നാട്ടിൽ എത്തിച്ചിരുന്നു. പിന്നീട് നിതീഷ് വീണ്ടും അവസരം ആവശ്യപ്പെട്ടപ്പോളാണ് വിപഞ്ചിക കൂടെ പോയതെന്നും പ്രശ്‌നങ്ങൾ താൻ തന്നെ തീർത്തുകൊള്ളാമെന്ന് വിപഞ്ചിക പറഞ്ഞിരുന്നതായും സഹോദരൻ വ്യക്തമാക്കി.
അതേസമയം, വിപഞ്ചികയുടെ റീപോസ്റ്റ്‌മോർട്ടത്തിനായുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതായി ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് പറഞ്ഞു. ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതോടെ പൂർണമായും മനസിലാകുമെന്നും മുകേഷ് വ്യക്തമാക്കി. പ്രതിയെ നാട്ടിലെത്തിക്കുന്നതിനായി ലുക്ക്ഔട്ട് നോട്ടീസും റെഡ്‌കോർണറും പുറപ്പെടുവിക്കുമെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ 9നാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക, മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാർ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള ആത്മഹത്യക്കുറിപ്പു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു.