< Back
Kerala
സിപിഎമ്മിലെ കത്ത് വിവാദം; കുടുംബം തകർത്തവനൊപ്പമാണ് പാർട്ടിയെങ്കിൽ ഗുഡ്‌ബൈ പറയേണ്ടി വരുമെന്ന് ഷർഷാദ്
Kerala

സിപിഎമ്മിലെ കത്ത് വിവാദം; കുടുംബം തകർത്തവനൊപ്പമാണ് പാർട്ടിയെങ്കിൽ ഗുഡ്‌ബൈ പറയേണ്ടി വരുമെന്ന് ഷർഷാദ്

Web Desk
|
20 Aug 2025 9:16 AM IST

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു

തിരുവനന്തപുരം: കത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് വിശദമായ മറുപടി നൽകുമെന്ന് ഷർഷാദ്. കുടുംബം തകർത്തവനൊപ്പമാണ് പാർട്ടി എങ്കിൽ പാർട്ടിയോട് ഗുഡ്‌ബൈ പറയേണ്ടി വരുമെന്ന് ഷർഷാദ്. കുടുംബത്തേക്കാൾ വലുതല്ല ഏത് പാർട്ടി സെക്രട്ടറിയുടെ മകനെന്നും ഷർഷാദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷർഷാദിനെതിരെ സിപിഎം നിയമ നടപടിയുമായി രംഗത്ത് വന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാജഗോപാലൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്. പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർത്തിയത് എം.വി ഗോവിന്ദന്റെ മകനാണെന്ന് ഷർഷാദ് ആരോപിച്ചിരുന്നു.

മൂന്നുദിവസത്തിനകം ആരോപണങ്ങൾ പരസ്യമായി പിൻവലിക്കണം. പരസ്യ പ്രസ്താവനയായി മാപ്പ് പറയണം. സോഷ്യൽ മീഡിയയിൽ ഉള്ള ആരോപണങ്ങൾ ഉൾപ്പടെ പിൻവലിക്കണമെന്നും പിന്നീട് ഇത്തരം പ്രസ്താവനകൾ ഉന്നയിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ മാനനഷ്ട കേസ് കൊടുക്കാനാണ് പാർട്ടി തീരുമാനം. ഇതിനിടയിലാണ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ഷർഷാദ് രംഗത്തെത്തിയത്.

കത്ത് ചോർന്ന വിവാദത്തിൽ ഉൾപ്പെട്ട വ്യവസായികളായ രാജേഷ് കൃഷ്ണയും ഷർഷാദും തമ്മില് വ്യക്തിപരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിന് തെളിവായി ശബ്ദരേഖ പുറത്തുവന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. രണ്ട് വർഷം മുമ്പുള്ള സംഭാഷണം രാജേഷ് കൃഷ്ണയാണ് ഫേസ്ബുക്കിലിട്ടിരുന്നത്.

Similar Posts