
ഫോട്ടോ | Special Arrangement
എസ്ഐആർ കൊണ്ടുവന്നത് സിഎഎയിലെയും എൻആർസിയിലേയും പരാജയത്തിൻ്റെ പരിക്ക് തീർക്കാൻ: പ്രശാന്ത് ഭൂഷൺ
|തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ
തിരുവനന്തപുരം: സിഎഎയിലേയും എൻആർസിയിലേയും പരാജയത്തിൻ്റെ പരിക്ക് തീർക്കാനാണ് കേന്ദ്രസർക്കാർ എസ്‌ഐആറുമായി വരുന്നതെന്ന് സുപ്രിംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നെന്നും സുപ്രിംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. കെപിസിസി വിചാർ വിഭാഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്നതിലും എത്രയോ മടങ്ങാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്നത്. കമ്മീഷന് എന്തുകൊണ്ട് ഇത് കണ്ടെത്താനാകുന്നില്ല. യാതൊരു സുതാര്യതയുമില്ലാതെയാണ് ഇലക്ട്രിക് വോട്ടിങ് മെഷീനിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നത്'; അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷത്തിൽ 8000 കോടിയാണ് ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപി വാങ്ങിയതെന്നും പ്രഷാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. ഇന്ത്യയെപ്പോലെ ഇത്ര ജനബാഹുല്യമുള്ള രാജ്യത്ത് സർട്ടിഫിക്കറ്റുകൾ വെച്ച് പൗരത്വം തെളിയിക്കാൻ പറയുന്നതെങ്ങനെയാണ്? തെരഞ്ഞെടുപ്പ് കമ്മീഷനാണോ ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.