< Back
Kerala
ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി
Kerala

ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി

Web Desk
|
22 Dec 2025 6:37 AM IST

ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എസ് ഐ ടി. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഇരുവരെയും കേസിൽ പ്രതിചേർക്കാത്തത് എന്താണെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് ചോദിച്ചിരിഞ്ഞു.ശബരിമലയിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ എ.പത്മകുമാർ ഒറ്റയ്ക്കെടുത്ത തീരുമാനം എന്നായിരുന്നു ഇവർ നൽകിയ മൊഴി. എന്നാൽ ബോർഡ് അംഗങ്ങൾ എല്ലാവരും ചേർന്നെടുത്ത തീരുമാനം എന്നാണ് പത്മകുമാർ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നത്.

ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നത്.

കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് എസ്‌ഐടി കണ്ടെത്തിയത് 109 ഗ്രാം സ്വര്‍ണമാണ്. പണിക്കൂലിയായാണ് 109 ഗ്രാം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി വാങ്ങിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെ പന്ത്രണ്ടാം പ്രതിയായും ഗോവര്‍ധനെ പതിമൂന്നാം പ്രതിയാക്കിയുമാണ് എഫ്‌ഐആര്‍.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൂടുതല്‍ പിടിച്ചെടുത്തതോടെയാണ് പങ്കജ് ഭണ്ഡാരിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. വില്‍പനയ്ക്കായി ഗോവര്‍ധനെ ഏല്‍പിച്ചിരിക്കുന്നത് 477 ഗ്രാം സ്വര്‍ണമാണ്. സ്മാര്‍ട് ക്രിയേഷന്‍സ് പണിക്കൂലിയായി 97 ഗ്രാം സ്വര്‍ണവും നല്‍കിയതായും പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത രേഖകളിലുണ്ട്. ഇതിനപ്പുറത്തേക്ക് ഇവര്‍ തമ്മില്‍ മറ്റെന്തെങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ട്.



Similar Posts