< Back
Kerala
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്ഐടി ഹൈക്കോടതിയിൽ
Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്ഐടി ഹൈക്കോടതിയിൽ

Web Desk
|
13 March 2026 1:57 PM IST

തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശനം.

തന്ത്രിക്ക് സ്വകാര്യ സ്ഥാപനത്തില്‍ കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ നിക്ഷേപമുണ്ടെന്ന് എസ്‌ഐടി കോടതിയില്‍ പറഞ്ഞു. കേസില്‍ ഒന്നാം പ്രതിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു. സ്വര്‍ണം പൂശിയ തകിടുകളെ വെറും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി മഹസറില്‍ ഒപ്പുവെച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി അനുമതി നല്‍കിയെന്നും പ്രധാന മഹസറുകളില്‍ ഒപ്പുവെക്കാതിരുന്നത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്നും എസ്‌ഐടി വാദിച്ചു. ദേവസ്വം മാന്വലിന് വിരുദ്ധമായി വിലപിടിപ്പുള്ള വസ്തുക്കള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി സൗകര്യമൊരുക്കിയതായും സ്വര്‍ണത്തകിടുകള്‍ മാറ്റുന്നതിന് മുന്‍പ് നടത്തേണ്ട അനുജ്ഞാകലശം പോലുള്ള പ്രധാന ആചാരങ്ങള്‍ ഒഴിവാക്കിയതായും എസ്‌ഐടി ആരോപിച്ചു.

നേരത്തെ, രാഷ്ട്രീയവൈരാഗ്യമാണ് തന്റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷം തന്ത്രി പ്രതികരിച്ചിരുന്നത്. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിലകൊണ്ടതിലുള്ള വിരോധം തീര്‍ക്കുന്നതിനായി ഭരണകക്ഷിയിലെയും പൊലീസിലെയും ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും തന്ത്രി പ്രതികരിക്കുകയുണ്ടായി. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരെ തെളിവുകള്‍ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താന്‍ എസ്‌ഐടിക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയിരുന്നത്.

Similar Posts