
സി .ജെ റോയിയുടെ ആത്മഹത്യ; കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
|ബംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിലുണ്ട്
ബംഗളൂരു: ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി .ജെ റോയ് ആത്മഹത്യ ചെയ്ത കേസിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണച്ചുമതല. ബംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിലുണ്ട്.
റോയിയുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞിട്ടുണ്ട്. വെടിയുണ്ട തുളച്ച് കയറി റോയിയുടെ ഹൃദയവും ശ്വാസകോശവും തകർന്നിട്ടുണ്ട് . ബംഗളൂരുവിലെ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ആസ്ഥാനത്ത് മൂന്ന് ദിവസമായി റെയ്ഡ് നടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുമെന്ന് സി. ജെ റോയിയെ ഭീഷണിപ്പെടുത്തിയതോടെ ജീവനൊടൊക്കിയെന്നാണ് നിഗമനം. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റോയിയെ സമ്മർദത്തിലാക്കിയിരുന്നതായി റോയിയുടെ സഹോദരൻ ആരോപിച്ചു.
പോസ്റ്റ്മോർട്ടത്തിൽ റോയിയുടെ നെഞ്ചിന്‍റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തി . 6 . 35 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തിൽ നിന്നും ലഭിച്ചത് . ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറൻസിക് പരിശോധനക്ക് അയച്ചു.
കർണാടക സിഐ ഡി സംഘമാണ് റോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും . ചട്ടം ലംഘിച്ചാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബംഗളൂരുവിലെത്തി പരിശോധന നടത്തിയതെന്ന് കോൺഫിഡന്‍റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് നൽകിയ പരാതിയിൽ പറയുന്നു. തോക്ക് ലൈസൻസ് ഉണ്ടോ എന്ന പരിശോധന പോലും നടത്തിയില്ല . സാധാരണ തോക്ക് വാങ്ങിവെച്ചശേഷം മാത്രമെ റെയ്ഡ് നടത്തൂ.