< Back
Kerala
Online booking is only available at Sabarimala this season
Kerala

ശബരിമല സ്വർണക്കൊള്ള; പദ്ധതിയിട്ടത് വൻ കവർച്ചയ്ക്ക്, ഗുരുതര കണ്ടെത്തലുമായി എസ്‌ഐടി

Web Desk
|
6 Jan 2026 7:04 PM IST

കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ തന്നെ പ്രതികൾ ബംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഗുരുതര കണ്ടെത്തലുകളുമായി എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെയുള്ള സംഘം ശബരിമലയിൽ വൻതോതിലുള്ള സ്വർണക്കൊള്ളക്ക് പദ്ധതിയിട്ടുവെന്നും വിശാല ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ തന്നെ പ്രതികൾ ബംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

നാഗ ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് ഗുരുതര കണ്ടെത്തലുകൾ. ഇക്കഴിഞ്ഞ ഒക്ടോബറിൽ കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ബന്ധാരിി, പത്താം പ്രതി ഗോവർദ്ധൻ എന്നിവർ ബംഗളുരുവിൽ രഹസ്യ കൂടിക്കാഴ്ച നടത്തി. സ്വർണക്കൊള്ള സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാതിരിക്കാനും തെളിവുകൾ നശിപ്പിക്കാനും ആയിരുന്നു കൂടിക്കാഴ്ചയെന്നും എസ്‌ഐടി ആരോപിക്കുന്നു.

ദ്വാരപാലക ശിൽപ പാളികൾക്കൊപ്പം മറ്റു സ്വർണപ്പാളികളിലെ സ്വർണവും തട്ടിയെടുക്കാൻ പ്രതികൾ വലിയ പദ്ധതി തയ്യാറാക്കി. സംഘടിത കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും എസ്‌ഐടി ആരോപിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മതിയായ രേഖകൾ നൽകാത്തതും മഹസറിൽ ചെമ്പ് എന്ന് എഴുതിയതും ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്. ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുടെ പരമ്പര തന്നെയുണ്ടായി. ക്ഷേത്രത്തിന് സംഭാവന നൽകി എന്നത് സ്വർണക്കൊള്ള മറക്കാനുള്ള കാരണമോ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഉപാധിയോ അല്ലെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. 474.9 6 ഗ്രാം സ്വർണം ഗോവർദ്ധൻ വാങ്ങിയത് ശബരിമല ക്ഷേത്രത്തിൻറെ സ്വത്താണ് എന്നറിഞ്ഞു തന്നെയാണെന്നും എസ്‌ഐടി പറയുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും

Similar Posts