
ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മൻചാണ്ടിയുടെ ഔദാര്യം: ഷാഫി പറമ്പിൽ എം.എൽ.എ
|സോളാർകേസിൽ ക്രൂരമായ രാഷ്ട്രീയ ഗൂഢാലോചന നടത്തിയ ഗണേഷ് കുമാറിന് യു.ഡി.എഫ്. അഭയം നൽകില്ലെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മൻചാണ്ടിയുടെ ഔദാര്യമാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. സോളാർകേസിൽ ക്രൂരമായ രാഷ്ട്രീയ ഗൂഢാലോചന നടത്തിയ ഗണേഷ് കുമാറിന് യു.ഡി.എഫ്. അഭയം നൽകില്ല. ഗണേഷിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന്, ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തി എന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സി.ബി.ഐ കണ്ടെത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയത് വിവാദ ദല്ലാൾ ആണെന്നും മൊഴി ലഭിച്ചിട്ടുണ്ട്. ക്ലിഫ്ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നു.