
സോളാർ കേസില്‍ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു; ഉമ്മന്‍ചാണ്ടിയടക്കം ആറ് പ്രതികള്‍
|പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സർക്കാർ സി.ബി.ഐക്ക് കൈമാറിയിരുന്നു.
സോളാർ കേസിൽ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ. മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബി.ജെ.പി നേതാവായ എ.പി അബ്ദുള്ള കുട്ടി, എ.പി അനിൽകുമാർ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.
തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സർക്കാർ സി.ബി.ഐക്ക് കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ സമർപ്പിച്ചിരിക്കുന്നത്.
നാലു വർഷത്തോളമാണ് കേരളാ പൊലീസ് സ്ത്രീപീഡനക്കേസ് അന്വേഷിച്ചത്. ഇതിൽ ആർക്കെതിരെയും തെളിവ് കണ്ടെത്താൻ പൊലീസിനായില്ല. ഇതേത്തുടർന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് വിട്ടത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചിരിക്കുന്നത്.