< Back
Kerala
ഞാനൊരു കൂലിപ്പണിക്കാരനാ, പൈസയില്ലെങ്കിലും മോൾക്ക് നല്ല ധൈര്യം കൊടുത്തു: സിവിൽ സർവീസ് പരീക്ഷയിൽ  57-ാം റാങ്ക് നേടിയ ശ്രീജയുടെ അച്ഛൻ ജയകുമാർ
Kerala

'ഞാനൊരു കൂലിപ്പണിക്കാരനാ, പൈസയില്ലെങ്കിലും മോൾക്ക് നല്ല ധൈര്യം കൊടുത്തു': സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടിയ ശ്രീജയുടെ അച്ഛൻ ജയകുമാർ

ലാൽകുമാർ
|
6 March 2026 4:55 PM IST

കൂലിപ്പണിക്കാരനായ അച്ഛൻ ജയകുമാറിന്റെയും അമ്മ ഷീജ കുമാരിയുടെയും കഠിനാധ്വാനം കൂടിയാണ് ശ്രീജയെ വലിയ നേട്ടത്തിലേക്ക് എത്തിച്ചത്

സിവിൽ സർവീസ് റിസൾട്ട് പുറത്തുവന്നതോടെ ഇക്കുറി മലയാളിക്കും അഭിമാനിക്കാൻ ഏറെയുണ്ട്. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ആർ. ശ്രുതി (18), ജെ.എസ്. ശ്രീജ (57), ബി. ഗോപിക (105), അജയ് രാജ് (109), വി.സി. ശ്രീലക്ഷ്മി (133) എന്നിവരാണ് മലയാളികൾ. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ അവസരത്തിൽ തന്നെ 57 ആം റാങ്ക് നേട്ടം കൈവരിച്ച സന്തോഷത്തിലാണ് തിരുവനന്തപുരം നരവാംമൂട് സ്വദേശിനിയായ ശ്രീജ ജെ.എസ്. കൂലിപ്പണിക്കാരനായ അച്ഛൻ ജയകുമാറിന്റെയും അമ്മ ഷീജ കുമാരിയുടെയും കഠിനാധ്വാനം കൂടിയാണ് ശ്രീജയെ വലിയ നേട്ടത്തിലേക്ക് എത്തിച്ചത്.

ചിട്ടയായ പഠനമാണ് നേട്ടത്തിന് പിന്നില്ലെന്ന് ശ്രീജ പറയുന്നു. അന്നന്ന് പഠിപ്പിക്കുന്ന കാര്യം കൃത്യമായി പഠിച്ചു. ഡെയിലി പ്ലാനിലുള്ള കാര്യം നടപ്പിലാക്കി. ആദ്യ ശ്രമത്തിൽ തന്നെ 57ാം റാങ്ക് കിട്ടി, നിന്നെക്കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും എപ്പോഴും പറയുമായിരുന്നു. അവരുടെ പിന്തുണയാണ് നേട്ടത്തിന് കാരണമെന്നും ശ്രീജ മീഡിയവണിനോട് പറഞ്ഞു.

പഠിത്തകാര്യത്തിൽ എന്ത് ആവശ്യപ്പെട്ടാലും ദാരിദ്രങ്ങൾക്കിടയിലും അതിന് യെസ് എന്ന് മാത്രം പറയുന്ന രക്ഷിതാക്കളാണ് തൻ്റെ ഊർജം. അമ്മയാണ് തന്നെ ഒപ്പം ഇരുത്തി ചെറുപ്പത്തിൽ പഠിപ്പിച്ചിരുന്നതെന്നും അവർ പറഞ്ഞു.

വൈകാരികമായാണ് ശ്രീജയുടെ അച്ഛൻ ജയകുമാർ പ്രതികരിച്ചത്. കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ച് കൂലിപ്പണിയെടുത്താണ് മകളെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

''കൂലിപ്പണിയാണ്, സൈക്കിളിലാണ് യാത്ര. രാവിലെ മുതൽ സൈക്കിളിൽ പോകും. ആറ്റിങ്ങല് വരെ പോകും, എന്ത് ജോലിയും ചെയ്യും. ഭാര്യയാണ് കുട്ടികൾക്ക് പഠിക്കാനുള്ള ധൈര്യം നൽകിയത്. മദ്രാസ് ക്രിസ്ത്യൻ കോളജിലാണ് മകൾ പഠിച്ചത്. മാസവസാനം മെസ് ബില്ലടക്കാനൊക്കെ വലിയ ടൈ​റ്റ് ആവും. ഭാര്യ കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തും ബന്ധുക്കൾ സഹായിച്ചുമാണ് പൈസയടച്ചത്. ​ഗൾഫിൽ ഏഴുകൊല്ലം ജോലി ചെയ്തു സഹോദരിമാരെയൊക്കെ കല്ല്യാണം കയ്ച്ചയച്ചു. ബാക്കി പൈസ കൂട്ടിവെച്ചാണ് വീടുണ്ടാക്കിയത്.

രണ്ടാമത് ഗൾഫിൽ പോവാൻ ആയില്ല. കെട്ടുതാലി ഉൾപ്പെടെ പണയം വെച്ചു. കാർഷിക ലോൺ എടുത്തു.വർഷം തോറും അത് പുതുക്കിവെക്കും. ഈ സമയത്തൊക്ക ഭാര്യ കുടുംബശ്രീന്നൊക്കെ പൈസയാണ് സഹായം. അതിനിടെ പഠിക്കാൻ കെട്ടിവെയ്ക്കാൻ 10000 രൂപ ആവശ്യം വന്നു. പലിശയ്ക്ക് പണമെടുത്തു. ശനിയാഴ്ച പൈസകിട്ടി. ഞായറാഴ്ചയും പണിക്ക് പോയി. അതിനിടെ തിങ്കളാഴ്ച കട്ടർ മിഷൻ കൊണ്ട് കൈ മുറിഞ്ഞു. എന്നിട്ടും ഞങ്ങള് വിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു.

മകളുടെ അധ്വാനത്തിന്റെ ഫലം ദൈവം അവൾക്ക് നൽകിയതായി ശ്രീജയുടെ അമ്മ പറഞ്ഞു. എംഎ വിദ്യഭ്യാസ യോ​ഗ്യതയുള്ള അവർ തന്നയാണ് ശ്രീജയ്ക്ക് പിന്തുണ നൽകിയതും. ശ്രീജയെ കൂടാതെ ഒരുമകനാണ് ഇവർക്ക് ഉള്ളത്.

Similar Posts